അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ട പിസി ജോർജ്ജും മാധ്യമങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായി

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതി കേസിൽ താൻ സിബിഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തൻ്റെ പേരിൽ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോർജ്ജ്. കേസിലെ പരാതിക്കാരി തന്നെ നേരത്തെ വന്നു കാണുകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതി കേസിൽ അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന് പറഞ്ഞ പരാതിക്കാരി പിന്നീടത് അത് ക്ലിഫ് ഹൌസിൽ വച്ചാണെന്ന് മൊഴി മാറ്റിയിരുന്നു. ഇതോടെ സിബിഐക്കാരോട് താൻ പരാതിക്കാരി പറഞ്ഞത് പച്ചക്കള്ളമാണെന്ന് മൊഴി നൽകി. ഇതിൻ്റെ പ്രതികാരമായിട്ടാണ് ഇപ്പോൾ എൻ്റെ പേരിൽ പുതിയ പീഡനക്കേസ് ഉണ്ടാക്കിയെടുത്തത്.

അതേസമയം അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ട പിസി ജോർജ്ജും മാധ്യമങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായി. മാധ്യമങ്ങളെ കണ്ടപ്പോൾ നിയമവിരുദ്ധമായി പിസി ജോർജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോർജ്ജ് ക്ഷുഭിതനായി ചോദിച്ചു. 

ഇതോടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെല്ലാം പിസി ജോർജ്ജിന് നേരെ തിരിഞ്ഞു. ജോർജ്ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ പ്രതിഷേധം തുടങ്ങി. മാപ്പ് പറയാതെ ജോർജ്ജും കടുപ്പിച്ചു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പൊലീസ് ജോർജ്ജിനെവണ്ടിയിൽ കേറ്റി നന്ദാവനം പൊലീസ് ക്യാംപിലേക്ക് മാറ്റിയത്. 

പി സി ജോ‍ർജ് പീഡന കേസിൽ അറസ്റ്റിൽ, അറസ്റ്റ് സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ

പി.സി.ജോർജ്ജിൻ്റെ വാക്കുകൾ:

പതിനൊന്നരയ്ക്ക് ഒരു കടലാസിൽ അവർ (പരാതിക്കാരി) പൊലീസിൽ പരാതി എഴുതി നൽകി. അതിലാണ് ഇപ്പോൾ കേസ് എടുത്തത്. ഇന്ന് എന്നെ ക്രൈംബ്രാഞ്ച് ആണ് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്. അവർ മാന്യമായി എന്നോട് പെരുമാറി. അതിനിടയിലാണ് മറ്റൊരു കേസ് എടുത്ത് പൊലീസ് ഉദ്യോഗസ്ഥർ എന്നെ അറസ്റ്റ് ചെയ്യാൻ എത്തിയത്. ഇനിയെന്നെ കോടതിയിൽ ഹാജരാക്കും. ചിലപ്പോൾ റിമാൻഡ് ചെയ്തേക്കും എന്നാലും വേണ്ടില്ല ഇക്കാര്യത്തിൽ സത്യം തെളിയിക്കും. 

വർഷങ്ങളായി പൊതുരംഗത്തുള്ള ആളാണ് ഞാൻ. അവൾ (പരാതിക്കാരി) തന്നെ പണ്ട് പറഞ്ഞിട്ടുണ്ട് ഞാൻ പോയ രാഷ്ട്രീയക്കാരെല്ലാം എന്നെ പീഡിപ്പിച്ചെന്നും മാന്യത കാണിച്ചത് പിസി ജോർജ്ജ് മാത്രമാണെന്നും ഇനി അവൾ മാറ്റി പറയട്ടേ... മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച് ഇവൾ നൽകിയ പരാതിയിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ അവൾക്ക് അനുകൂലമായി മൊഴി നൽകണമെന്ന് അവൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് പീഡിപ്പിച്ചെന്ന പറഞ്ഞ പരാതിക്കാരി പിന്നെ അത് ക്ലിഫ് ഹൌസിൽ വച്ച് പീഡിപ്പിച്ചു എന്ന് മാറ്റി. സിബിഐക്കാർ വന്നപ്പോൾ അവൾ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് ഞാൻ പറഞ്ഞു. അതിന് പ്രതികാരം ചെയ്യാനാണ് ഇപ്പോൾ ഇങ്ങനെയൊരു വ്യാജപരാതിയും കൊണ്ടു വന്നത്.