ഏറ്റവും വേഗത്തിൽ ദില്ലിയിൽ നിന്ന് ഒരു തീരുമാനം പ്രഖ്യാപിക്കുമെന്ന് പിസി വിഷ്ണുനാഥ്. പ്രഖ്യാപനത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണെന്നും മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മുമ്പ് പറഞ്ഞത് ആഗ്രഹം കൊണ്ടാണെന്നും പിസി വിഷ്ണുനാഥ്
കോട്ടയം: മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കളോട് ചേരിതിരിഞ്ഞുള്ള പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിസി വിഷ്ണുനാഥ്. ഏറ്റവും വേഗത്തിൽ ദില്ലിയിൽ നിന്ന് ഒരു തീരുമാനം പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്. മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മുമ്പ് പറഞ്ഞത് ആഗ്രഹം കൊണ്ടാണ്. ആ നിലയിൽ കാര്യങ്ങൾ നടക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്. അങ്ങനെയൊരു ആഗ്രഹം ഞാൻ പ്രകടിപ്പിച്ചതിനെ കുറ്റം പറയാൻ പറ്റുമോ എന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.

രാഷ്ട്രീയത്തിൽ പല സാഹചര്യങ്ങൾ ഉണ്ടാകും. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളെയും നേരിടാനുള്ള അനുഭവസമ്പത്ത് കോൺഗ്രസിനുണ്ട്. ഇതിനേക്കാൾ വലിയ സംഭവങ്ങൾ മുമ്പ് കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിലെ എല്ലാ നേതാക്കന്മാരും എല്ലാവരുടെയും നേതാക്കളാണ്. ഈ ചിന്തയിൽ വേണം എല്ലാവരും ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ സ്വീകരിക്കാൻ. മുഖ്യമന്ത്രി ചർച്ച നടക്കുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സിപിഎം ശ്രമിക്കുകയാണ്. തൃശ്ശൂരിൽ ഫ്ലക്സ് വെച്ചത് സിപിഎം ആണ്. ഹൈക്കമാൻഡ് ഫ്ലക്സ് വെക്കണ്ട എന്ന് പറയുമ്പോൾ ഇവിടെ വീണ്ടും വെക്കുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുകയാണ്. പ്രവർത്തകർ കോൺഗ്രസ് ഹൈക്കമാൻഡിനെ അംഗീകരിക്കുന്നില്ലെന്ന് വരുത്താനാണ് ഇവർ ശ്രമിക്കുന്നത്. തൃശ്ശൂരിൽ സിസിടിവി ഉണ്ടായതുകൊണ്ടാണ് ആളെ പിടികിട്ടിയത്. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് ഏതെങ്കിലും കോൺഗ്രസുകാർ കത്തിക്കുമോയെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.


