രക്ഷിക്കാൻ തയ്യാറാകാതെ ജനം; ഏറ്റുമാനൂരിൽ അപകടത്തിൽപെട്ടയാൾ വഴിയിൽ കിടന്ന് മരിച്ചു
ബിനുവിന് നേരത്തെ അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കളുടെ മൊഴിയുണ്ട്. ഇതാണോ മരണകാരണം എന്ന് വ്യക്തമല്ല
കോട്ടയം: കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാതെ വന്നതോടെ ഏറ്റുമാനൂരിൽ (Ettumanoor)അപകടത്തിൽപെട്ടയാൾക്ക് (Road Accident) ദാരുണാന്ത്യം (Accident Death). അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഓട്ടോ മറിഞ്ഞ് ഇയാൾക്ക് പരിക്കേറ്റത്. ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്. അപകടം കണ്ടവർ ഓട്ടോറിക്ഷ ഉയർത്തിവെച്ച് പരിക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുത്തി. എന്നാൽ ആരും ഇവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.
ഓട്ടോ ഡ്രൈവറും ബിനുവിനെ രക്ഷിക്കാൻ ശ്രമിച്ചില്ല. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ബിനുവിന് നേരത്തെ അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കളുടെ മൊഴിയുണ്ട്. ഇതാണോ മരണകാരണം എന്ന് വ്യക്തമല്ല. എന്നിരുന്നാലും അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് പൊലീസ് പറയുന്നു. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ ഫയർ ഫോഴ്സെത്തിയാണ് ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.