സർക്കാരിനെതിരെ ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തിക്കഴിഞ്ഞു; രമേശ് ചെന്നിത്തല
ജോസ് കെ മാണി പക്ഷത്തിന്റെ നിലപാടിനെ ചെന്നിത്തല വിമർശിച്ചു. യുഡി എഫ്എം എൽ എ മാരായി ജയിച്ചിട്ട് എൽ ഡി എഫിന് പിന്തുണ കൊടുക്കുന്ന നിലപാട് ധാർമ്മികമാണൊ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനസർക്കാരിനെതിരെ ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തിക്കഴിഞ്ഞെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിമാനത്താവള വിഷയത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു. അവിശ്വാസപ്രമേയത്തിൽ അനുകൂലിക്കണോ എന്നതിൽ തീരുമാനമായില്ല. ഇതു സംബന്ധിച്ച് യുഡിഎഫിൽ ചോർച്ചയുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു. ജോസ് കെ മാണി പക്ഷത്തിന്റെ നിലപാടിനെ ചെന്നിത്തല വിമർശിച്ചു. യുഡി എഫ്എം എൽ എ മാരായി ജയിച്ചിട്ട് എൽ ഡി എഫിന് പിന്തുണ കൊടുക്കുന്ന നിലപാട് ധാർമ്മികമാണൊ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വർണ്ണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന്മേലാണ് ഇന്ന് നിയമസഭയിൽ ചര്‍ച്ച നടക്കുക. അംഗബലത്തിന്‍റെ കരുത്തില്‍ യുഡിഎഫ് പ്രമേയത്തെ എല്‍ഡിഎഫിന് തോല്‍പ്പിക്കാനാവുമെങ്കിലും , ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരുംദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും.
ബിജെപി അംഗം ഒ രാജഗോപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും. വിമര്‍ശനങ്ങളുടെ കുന്തമുന നീളുക മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീൽ, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശിവശങ്കറിനെ പുറത്താക്കിയതിലൂടെ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന പ്രതിരോധമുയര്‍ത്തിയാവും എല്‍ഡിഎഫ് പ്രതിപക്ഷത്തെ നേരിടുക.
9 മണിക്ക് ധനകാര്യബിൽ അവതരണത്തിന് ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയ ചർച്ച. വി ഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേൽ അഞ്ച് മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.