വിശ്വാസങ്ങളുടെ മേൽ എന്താണ് സിപിഎം ചെയ്തത് എന്ന് ഇപ്പൊൾ പരസ്യമായി പറയുകയാണെന്നും മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയത് എന്ന് അറിയില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം
മലപ്പുറം: ഹർകിഷൻ സിംഗ് സുർജിത്തിന്റെ തലപ്പാവ് ഒഴിവാക്കാൻ കഴിയാത്ത ആളുകളാണ് തട്ടം മാറ്റാൻ നടക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വിശ്വാസങ്ങളുടെ മേൽ എന്താണ് സിപിഎം ചെയ്തത് എന്ന് ഇപ്പൊൾ പരസ്യമായി പറയുകയാണെന്നും മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിലെ പുതിയ തലമുറ പോലും തട്ടം ഇടുന്നുണ്ടെന്നും തട്ടം ഇടുന്നത് കൊണ്ട് എന്ത് പ്രശ്നം ആണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ സിപിഎം-ന്റെ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു. അനിൽകുമാറിന്റെ വാക്കുകൾ ഒന്നുകിൽ പാർട്ടി അംഗീകരിക്കണമെന്നും അല്ലെങ്കിൽ നിലപാട് തുറന്നു പറയണമെന്നും പിഎംഎ സലാം പറഞ്ഞു.
നേരത്തെ തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്ന സിപിഎം നേതാവ് അഡ്വ കെ അനിൽകുമാറിന്‍റെ പ്രസ്താവന തള്ളി മുൻ മന്ത്രി കെടി ജലീൽ രംഗത്തെത്തിയിരുന്നു. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണെന്നും കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ലെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തട്ടമിടാത്തത് പുരോഗമനത്തിന്‍റെ അടയാളമേ അല്ലെന്നും കെടി ജലീൽ പറഞ്ഞിരുന്നു.
Read More: 'മുസ്ലിം പെൺകുട്ടികളുടെ തട്ടം', കമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും വിശ്വസിക്കണോ വിശ്വാസി സമൂഹമേ ?'
തിരുവനന്തപുരത്തെ യുക്തിവാദി സംഘടന സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിൽ ആണ് അനിൽകുമാറിന്റെ പ്രസ്താവന ഉണ്ടാകുന്നത്. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ പറഞ്ഞിരുന്നു. കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സിപിഎമ്മിന് രണ്ടു തരം പോളിറ്റ് ബ്യൂറോകൾ ഉണ്ടെന്ന് മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെഎം ഷാജിയും വിമർശിച്ചിരുന്നു.
