മഴ കനക്കുമ്പോൾ പിടയ്ക്കുന്നത് നെഞ്ച്; തിരമാലകൾ വീടെടുക്കുമോയെന്ന ഭയത്തിൽ ചെല്ലാനംകാർ
അടിയന്തരമായി ജിയോട്യൂബ് നിർമ്മാണം പൂർത്തിയാക്കാമെന്നായിരുന്നു വാഗ്ദാനമെങ്കിലും 18 മാസങ്ങള്‍ പിന്നിടുമ്പോഴും 145 ജിയോ ട്യൂബിന്റെ സ്ഥാനത്ത് ചെല്ലാനത്തുയർന്നത് വെറും രണ്ടെണ്ണം മാത്രം
കൊച്ചി: ഫോനി ചുഴലിക്കാറ്റിനോടനുബന്ധിച്ച് കേരളത്തിൽ കാറ്റും മഴയും ശക്തമാകുമ്പോള്‍ എറണാകുളം ചെല്ലാനത്തെ തീരദേശവാസികളുടെ നെഞ്ചിലെ ഭീതിയേറുകയാണ്. കടൽ ക്ഷോഭിച്ചാൽ തിരമാലകൾ വീടെടുക്കുമെന്ന ഭയത്തിലാണ് ഇവർ ദിവസം കഴിക്കുന്നത്.
അരാഷ്ട്രീയം എന്ന് തോന്നാമെങ്കിലും ചെല്ലാനംകാർക്ക് തെരഞ്ഞെടുപ്പും പ്രതിഷേധമായിരുന്നു. ഓഖിക്ക് ശേഷം അടിയന്തരമായി ജിയോട്യൂബ് നിർമ്മാണം പൂർത്തിയാക്കാമെന്നായിരുന്നു വാഗ്ദാനമെങ്കിലും 18 മാസങ്ങള്‍ പിന്നിടുമ്പോഴും 145 ജിയോ ട്യൂബിന്റെ സ്ഥാനത്ത് ചെല്ലാനത്തുയർന്നത് വെറും രണ്ടെണ്ണം മാത്രം.
കടൽ കോപിച്ചാൽ ഇനി ക്യാമ്പുകളിലേക്കില്ലെന്ന് ചെല്ലാനംകാർ ഉറപ്പിച്ച് പറയുന്നു. കളക്ട്രേറ്റിലോ ആർഡി ഓഫിസിലേക്കോ പ്രതിഷേധമായി പോകും. പിന്തിരിപ്പിക്കാൻ ആരും ഈ വഴി വരേണ്ടന്നും ചെല്ലാനംകാരുടെ മുന്നറിയിപ്പ് നൽകുന്നത്.
ഈ സാഹചര്യത്തിൽ ജിയോ ട്യൂബ് കടൽ ഭിത്തി നിർമ്മാണം ഉടൻ യാഥാർത്ഥ്യം ആക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരമുഖത്തിറങ്ങിയിരിക്കുകയാണ് ചെല്ലാനം നിവാസികൾ. കെഎൽസിഎയുടെ ആഭിമുഖ്യത്തിൽ ജിയോട്യൂബിന് മുകളിൽ കിടന്നായിരുന്നു പ്രതിഷേധം.