പേരാമ്പ്രയിൽ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നതായി യുഡിഎഫിന്‍റെ പരാതി
കോഴിക്കോട്: പേരാമ്പ്രയിൽ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നതായി യുഡിഎഫിന്‍റെ പരാതി. എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വാഹനത്തിൽ മതവിദ്വേഷവും, വർഗീയതയും പ്രചരിപ്പിക്കുന്നതായാണ് പരാതി. അനൗൺസ്മെന്‍റിന്‍റെ വീഡിയോ സഹിതം കെഎസ്‌യു ആണ് ഡിജിപിക്ക് പരാതി നൽകിയത്. വിഷയത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയയെ സമുദായത്തിന്‍റെ സ്ഥാനാർത്ഥിയായി അവതരിപ്പിച്ച് ലീഗ് വോട്ട് തേടി എന്ന രീതിയിയിലുള്ള അനൗൺസ്മെൻറ് ചോദ്യംചെയ്താണ് യുഡിഎഫിന്റെ പരാതി. ഇടതു സൈബർ കേന്ദ്രങ്ങൾ തനിക്കെതിരെ കടുത്ത അധിക്ഷേപവും നടത്തുന്നതായി ഫാത്തിമ തെഹലിയയും ആരോപിച്ചു.
ഇടതുമുന്നണിയുടെ പ്രചരണ വാഹനത്തിൽ നിന്നുള്ള അനൗൺസ്മെൻറ് ആണ് യുഡിഎഫിന്റെ പരാതിയുടെ ആധാരം. നമ്മുടെ വോട്ടുകൾ നമ്മുടെ കൗമിലെ കുട്ടിക്ക് എന്ന രീതിയിൽ മുസ്ലിം ലീഗ് സ്വകാര്യ പ്രചാരണം നടത്തുന്നു എന്നും ഇത് മത ധ്രുവീകരണ നീക്കം ആണ് എന്നുമാണ് അനൗൺസ്മെൻറ്. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവളയിൽ നിന്നുള്ള പ്രചരണ വാഹനത്തിൻറെ ദൃശ്യങ്ങൾ സഹിതമാണ് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസും കെഎസ്‌യുവും തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയത്. തികച്ചും അടിസ്ഥാനരഹിതമായ പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത് എന്നും മതമല്ല മറിച്ച് രാഷ്ട്രീയം പറഞ്ഞ് മാത്രമാണ് വോട്ട് നേടുന്നത് എന്നും യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് ഇടതു സൈബർ ഗ്രൂപ്പുകളിൽ നിന്ന് കടുത്ത വ്യക്തി അധിക്ഷേപമാണ് നേരിടേണ്ടിവരുന്നത് എന്ന് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ പറയുന്നു.


