പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ, സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി
പെരിയ കേസിലെ അന്വേഷണ വിവരങ്ങൾ സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ചു. സീൽവെച്ച കവറിലാണ് വിവരങ്ങൾ കൈമാറിയത്. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും.
ദില്ലി: പെരിയ ഇരട്ടകൊലപാതക കേസിൽ സിബിഐ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. അന്വേഷണ വിവരങ്ങൾ സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ചു. സീൽവെച്ച കവറിലാണ് വിവരങ്ങൾ കൈമാറിയത്. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ കൈമാറിയിട്ടില്ലെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു.
കേസുമായ ബന്ധപ്പെട്ട രേഖകൾ സർക്കാർ നൽകുന്നില്ലെന്ന് സിബിഐ നേരത്തെയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് നിസഹകരണം ഉണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോവുകയാണെന്നും നിരവധി പേരുടെ ഫോണ്‍ വിവരങ്ങൾ ശേഖരിച്ചതായും സിബിഐ വൃത്തങ്ങൾ അറിയിച്ചു. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. സിബിഐ അന്വേഷണം തുടങ്ങിയെങ്കിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കേസ് രേഖകൾ തേടി ഏഴ് തവണ സിബിഐ കത്ത് നൽകിയിട്ടും പൊലീസ് അനങ്ങിയില്ല. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുള്ള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകൾ കൈമാറാത്തതെന്ന് പൊലീസ് പറയുന്നത്. 2019 ഫെബ്രുവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.