പെരിയ ഇരട്ട കൊലപാതക കേസ്; കാണാതായ ബൈക്ക് കണ്ടെത്തി
എട്ടാം പ്രതി സുബിഷിന്‍റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. വാഹനം കാണാതായ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസിൽ ഉൾപ്പെട്ട കാണാതായ ബൈക്ക് കണ്ടെത്തി. കേസിലെ എട്ടാം പ്രതി വെളുത്തോളി സ്വദേശി സുബീഷിന്‍റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ നിന്നാണ് ബൈക്ക് കാണാതായത്. വാഹനം കാണാതായ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് 12 വാഹനങ്ങളാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ പതിനൊന്ന് വാഹനങ്ങളും കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിലുണ്ട്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിട്ടുകിട്ടാൻ സിബിഐ നീക്കം തുടങ്ങിയതോടെയാണ് ഒരു വാഹനം കാണാനില്ലെന്ന കാര്യം ബോധ്യമായത്. ശരത് ലാലിനെയും,കൃപേഷിനെയും അക്രമിക്കുന്നതിനെത്തിയ സംഘം ഉപയോഗിച്ച മോട്ടോർ സൈക്കിളുകളിൽ ഒന്നായിരുന്നു ഇത്.
Also Read: പെരിയ ഇരട്ട കൊലപാതക കേസ്; ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി, പ്രതിഷേധിച്ച് കോണ്‍ഗ്രസ്
കഴിഞ്ഞ മൂന്ന് ദിവസമായി ഈ ബൈക്കിനായി ജില്ലയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. കേസിലെ എട്ടാം പ്രതി പനയാല്‍ വെളുത്തോളി സ്വദേശി എ സുബീഷ് സഞ്ചരിച്ച കെഎൽ 60 എൽ 5730 ഹോണ്ട മോട്ടോർ സൈക്കിളാണ് അക്രമണം നടന്ന സ്ഥലത്തെത്തിയത് എന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കൊലക്ക് ശേഷം ഗൾഫിലേക്ക് കടന്ന സുബീഷിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona