പെരിയ ഇരട്ടക്കൊലക്കേസിലെ  പ്രതികള്‍ക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിധിയിൽ പൂര്‍ണ തൃപ്തിയില്ലെന്നും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സിബിഐ കോടതി വിധിക്ക് പിന്നാലെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും സ്മൃതി മണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍. വൈകാരിക രംഗങ്ങളാണ് സ്മൃതി മണ്ഡ‍പത്തിൽ അരങ്ങേറിയത്. വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിധിയിൽ പൂര്‍ണ തൃപ്തിയില്ലെന്നും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. സ്മൃതി മണ്ഡപത്തിൽ മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തത്. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും സ്മൃതി മണ്ഡപത്തിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തി. പൊട്ടിക്കരഞ്ഞ മാതാപിതാക്കളെയും മറ്റു കുടുംബാംഗങ്ങളെയും കൂടെയുണ്ടായിരുന്നവര്‍ക്കും ആശ്വസിപ്പിക്കാനായില്ല. 

പ്രതികള്‍ക്ക് വധശിക്ഷ കിട്ടുമെന്നാണ് കരുതിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇരട്ട ജീവപര്യന്തം കടുത്ത ശിക്ഷയാണെങ്കിൽ കൂടി വധശിക്ഷ ലഭിച്ചില്ല. വിധിയിൽ സന്തോഷമുണ്ട്. എന്നാൽ, പ്രതികളായ എംഎൽഎമാര്‍ക്ക് അഞ്ചു വര്‍ഷത്തെ ശിക്ഷ മാത്രമാണ് ലഭിച്ചത്. മുൻ എംഎൽഎ കെവി കുഞ്ഞിരാമന് അടക്കം ശിക്ഷ കുറഞ്ഞതിൽ പ്രൊസിക്യൂട്ടറുമായി ആലോചിച്ച് അപ്പീൽ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കും. പൂര്‍ണ തൃപ്തിയില്ലെങ്കിൽ കൂടി ഇരട്ട ജീവപര്യന്തം ലഭിച്ചത് ആശ്വാസകരമാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

വിധിയിൽ പൂര്‍ണ തൃപ്തിയില്ലെന്ന് ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും സഹോദരിമാര്‍ പ്രതികരിച്ചു. ശിക്ഷ കുറഞ്ഞുപോയെന്നാണ് പറയാനുള്ളത്. ഇനി ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയാലും കുറ്റവാളികള്‍ ഇവര്‍ ആവര്‍ത്തിക്കും. അപ്പീൽ നൽകുന്നതിനെക്കുറിച്ച് പ്രൊസിക്യൂട്ടറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.


പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

YouTube video player

YouTube video player