പെരിയ ഇരട്ടക്കൊലപാതകം: ഡിജിപിക്ക് എതിരായ കോടതിയലക്ഷ്യ ഹർജി നാളെ ഹൈക്കോടതിയിൽ
പെരിയ കേസിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സിബിഐ. കേസ് ഡയറി 24 മണിക്കൂറിനകം കൈമാറാൻ ഉത്തരവിടണമെന്ന് സിബിഐ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐ യ്ക്ക് കൈമാറിയിട്ടും കേസ് ഡയറി കൈമാറാത്ത നടപടി ചോദ്യം ചെയ്താണ് ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പെരിയ കേസിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സിബിഐ. കേസ് ഡയറി 24 മണിക്കൂറിനകം കൈമാറാൻ ഉത്തരവിടണമെന്ന് സിബിഐ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസിലെ എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണത്തിന് രേഖകൾ കിട്ടിയിട്ടില്ലെന്ന കാര്യം സിബിഐ കോടതിയെ അറിയിച്ചത്. രേഖകൾ കൈമാറാൻ നോട്ടീസ് നൽകിയിട്ടും ക്രൈം ബ്രാഞ്ച് തയാറാകുന്നില്ലെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ കേസ് ഡയറി കോടതിക്ക് കൈമാറാം എന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയിലെടുത്തത്. ഓഗസ്റ്റ് 25നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.