പെരിയ ഇരട്ടക്കൊലപാതകത്തിൽ ഡിസംബർ 28 ന് വിധി പറയും.

കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ കൊച്ചി സിബിഐ കോടതി അടുത്ത ശനിയാഴ്ച വിധി പറയും. മുൻ എം.എൽഎ കെ വി കുഞ്ഞിരാമൻ അടക്കം സിപിഎം നേതാക്കൾ ഉൾപ്പെട്ട കേസിൽ 24 പ്രതികളാണുളളത്. രാഷ്ടീയ വൈരത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി വിധി പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. 2019 ഫെബ്രുവരി 17നാണ് കാസർകോ‍ഡ് പെരിയയിൽ കൃപേഷിനേയും ശരത് ലാലിനേയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേർത്തു. ഇതിൽ 11 പേരെ അറസ്റ്റുചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐയാണ് പത്തുപേരെക്കൂടി പ്രതി ചേർത്തത്. കൃത്യത്തിൽ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരൻ അടക്കമുളളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയതെങ്കിൽ സംഭവത്തിനുപിന്നിലെ ഗൂഡാലോചനയിലാണ് സിബിഐ അന്വേഷണം കേന്ദ്രീകരിച്ചത് . അങ്ങനെയാണ് ഉദുമ മുൻ എം എൽ എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ , ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 

Asianet News Live | Wayanad Rehabilitation | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്