ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലമുക്ക് സ്വദേശി വിഷ്ണുവിനെ ആക്രമിച്ച മലയിൻകീഴ് മച്ചയിൽ സ്വദേശികളായ സഹോദരങ്ങൾ അരുൺ (34), അഖിൽ (32) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വെളുപ്പിന് മൂന്നു മണിയോടെ പേരൂർക്കടയയിലെ സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. ഇവർ മൂന്ന് പേരും ഒരേ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ ഉണ്ടായ അസഭ്യം പറച്ചിലിനെച്ചൊല്ലിയുള്ള തർക്കവും മുൻവൈരാഗ്യവുമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികൾ ഇരുവരും ചേർന്ന് വിഷ്ണുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് വിഷ്ണുവിന്‍റെ തലയ്ക്ക് പിന്നിൽ വെട്ടിയെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



