സ്ത്രീ സ്വന്തം സ്വത്തിൽ നിന്ന് അവരുടെ ആവശ്യത്തിന് പോലും ചെലവഴിക്കേണ്ടതില്ലെന്നാണ് ശരീഅത്ത് അനുശാസിക്കുന്നത്. ഇത് ഇസ്ലാം സ്ത്രീകൾക്ക് നൽകുന്ന മഹനീയ പരിഗണനയാണ് വ്യക്തമാകുന്നത്.
കോഴിക്കോട്: സംഘ്പരിവാർ അജണ്ടയായ ഏകസിവിൽ കോഡിനെതിരെ പ്രതിഷേധങ്ങൾ ശക്തിപ്പെടുമ്പോഴും വിശ്വാസികളുടെ വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും ലിംഗസമത്വം വേണമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആവർത്തിച്ചുള്ള നിലപാട് അംഗീകരിക്കാനാകില്ലെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വ്യക്തമാക്കി. വ്യക്തിനിയമങ്ങൾ സംരക്ഷിക്കാനാണ് ഏകസിവിൽ കോഡിനെ എതിർക്കുന്നത്. ഇസ്ലാമിക സ്വത്തവകാശത്തിൽ സ്ത്രീവിവേചനമില്ല. സ്ത്രീയുടെയും കുടുംബത്തിന്റെ എല്ലാ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീ സ്വന്തം സ്വത്തിൽ നിന്ന് അവരുടെ ആവശ്യത്തിന് പോലും ചെലവഴിക്കേണ്ടതില്ലെന്നാണ് ശരീഅത്ത് അനുശാസിക്കുന്നത്. ഇത് ഇസ്ലാം സ്ത്രീകൾക്ക് നൽകുന്ന മഹനീയ പരിഗണനയാണ് വ്യക്തമാകുന്നത്. എന്നിട്ടും അനന്തര സ്വത്തിൽ നിന്ന് പുരുഷന് ലഭിക്കുന്നതിന്റെ പകുതി സ്ത്രീക്ക് നൽകണമെന്ന് ഇസ്ലാം പറയുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ അവകാശമാണ് ലഭിക്കുന്നത്. ഇതൊന്നും തിരിച്ചറിയാതെയാണ് ഇസ്ലാം വിമർശകർ അബദ്ധങ്ങൾ ഉന്നയിക്കുന്നത്. ഈ വാദങ്ങൾ തന്നെയാണ് കമ്മ്യൂണിസ്റ്റുകാരും അനവസരത്തിൽ ആവർത്തിക്കുന്നതെന്നും ഫെഡറേഷൻ വാർത്താകുറിപ്പിൽ പറഞ്ഞു.
മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പറയുന്നവർ, രാഷ്ട്രീയം മതത്തിൽ ഇടപെടുന്നതിന് എന്ത് ന്യായമാണ് കാണുന്നതെന്നും നേതാക്കൾ ചോദിച്ചു. എസ്എംഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു ഷാഫി ഹാജി, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി, സെക്രട്ടറി ഹംസ കൊണ്ടിപ്പറമ്പ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
