ബലാൽസംഗം വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരവധി പ്രാവശ്യം വീട്ടിൽ വച്ചു പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.

തിരുവനന്തപുരം: മലയിൻകീഴ് പീഡനകേസില്‍ പ്രതിയായ എസ് എച്ച് ഒ സൈജുവിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. പീഡനാരോപണം ഉന്നയിച്ച യുവതിയുടെതാണ് ഹർജി. കേരളാ ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാണാവശ്യം. വനിതാ ഡോക്ടറാണ് സൈജുവിനെതിരെ പീഡനാരോപണം ഉന്നയിച്ചത്.

ഭർത്താവിനൊപ്പം വിദേശത്ത് കഴിയുകയായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിചയപ്പെടുന്നത്. പരാതിക്കാരി തന്‍റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ് ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്.

2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീ‍ഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീ‍ഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാദഗ്നം നൽകുകയും ചെയ്തു. സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ യുവതിയുടെ വിവാഹ ബന്ധം വേർപ്പെട്ടു. വിദേശത്തേക്ക് തിരിച്ച് പോകാനും കഴിഞ്ഞില്ല. ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങള്‍ കബളിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.