ഡോ. ഷഹനയുടെ മരണം; ആരോപണ വിധേയനായ ഭാരവാഹിയെ ഒഴിവാക്കി പിജി ഡോക്ടർമാരുടെ സംഘടന
ഡോക്ടർ ഷഹ്നയ്ക്ക് ഒപ്പമാണ് സംഘടനയെന്നും എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾ സഹായത്തിനായി മുന്നോട്ട് വരണമെന്നും വാർത്താക്കുറിപ്പിൽ സംഘടനാ ഭാരവാഹികൾ അറിയിച്ചു.
![PG Doctors Association dismissed the accused official sts PG Doctors Association dismissed the accused official sts](https://static-ai.asianetnews.com/images/01hgxxdadpdbmb5y0gmwrw3pja/shahana_363x203xt.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ഷെഹനയുടെ മരണത്തിൽ ആരോപണവിധേയനായ ഭാരവാഹിയെ സ്ഥാനത്ത് നിന്ന് നീക്കി പിജി ഡോക്ടർമാരുടെ സംഘടന. അന്വേഷണത്തിൽ സുതാര്യതയെ ഉറപ്പാക്കാനാണ് നടപടിയെന്ന് കെഎംപിജിഎ അറിയിച്ചു. സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നത് വരെ മുൻവിധികൾ ഒഴിവാക്കണം എന്നും കെഎംപിജിഎ പുറത്തിറക്കിയ കുറിപ്പിൽ നിർദ്ദേശിച്ചു. ഡോക്ടർ ഷഹ്നയ്ക്ക് ഒപ്പമാണ് സംഘടനയെന്നും എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾ സഹായത്തിനായി മുന്നോട്ട് വരണമെന്നും വാർത്താക്കുറിപ്പിൽ സംഘടനാ ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കൂടിയ അളവില്‍ അനസ്തേഷ്യ കുത്തിവെച്ച് മരിച്ച നിലയില്‍ ഫ്ലാറ്റില്‍ ഡോ ഷെഹനയെ കണ്ടെത്തുന്നത്. സ്ത്രീധനത്തെ ചൊല്ലി സുഹൃത്തുമായി നടത്താനിരുന്ന വിവാഹം മുടങ്ങിയതാണ് ഷഹനയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ഡോ. ഷഹാനയുടെ മരണം പ്രത്യേക സമതി അന്വേഷിക്കണമെന്ന് മഹിള കോൺഗ്രസ് ആവശ്യപ്പെട്ടു. ജുഡീഷ്യൽ അംഗം ഉൾക്കൊള്ളുന്ന പ്രത്യേക കമ്മീഷൻ സംസ്ഥാന സർക്കാർ രൂപീകരിക്കണം. സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ട സ്ഥലത്ത് സ്ത്രീധന പീഡനങ്ങൾ വർദ്ധിക്കുമ്പോൾ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ ആവശ്യപ്പെട്ടു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
'എല്ലാവർക്കും വേണ്ടത് പണം'; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, നൊമ്പരമായി യുവ ഡോക്ടർ ഷഹന