റസിഡൻസി മാനുവൽ അനുസരിച്ചാണോ ജോലി ക്രമീകരണം എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ (PG Doctors) ജോലിഭാരം പരിശോധിക്കാന്‍ സമിതിയെ നിയോ​ഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George). റസിഡൻസി മാനുവൽ അനുസരിച്ചാണോ ജോലി ക്രമീകരണം എന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പിജിക്കാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉന്നതതല ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

സ്റ്റൈപ്പൻഡ് വർധനയ്ക്ക് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ധനകാര്യവകുപ്പിന് ഫയൽ അയച്ചിട്ടുണ്ട്. ധനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുമ്പോൾ വർദ്ധിപ്പിക്കാം എന്നാണ് മന്ത്രി അറിയിച്ചത്. ഇക്കാര്യം സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജോലി ഭാരം കുറയ്ക്കണം എന്നാണ് സമരക്കാരുടെ മറ്റൊരു ആവശ്യം. ഇതിനായി സമിതിയെ നിയോഗിക്കും. 307 നോൺ അക്കാദമിക്ക് റസിഡൻസി ഡോകടർമാരെ ഇതിനകം നിയമിച്ചിട്ടുണ്ട്. കൂടുതൽ സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കാനുള്ള പരിമിതി സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലത്ത് മികച്ച സേവനമാണ് പിജി ഡോക്ടർ നൽകിയത്. അവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കണം എന്ന് സർക്കാർ അഭ്യർത്ഥിച്ചുവെന്നും കൂടിയാലോചനകൾക്ക് ശേഷം തീരുമാനം അറിയിക്കാം എന്നാണ് സമരക്കാർ അറിയിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആശുപത്രികളിൽ എത്തുന്ന സാധാരണകാർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത്. ചെയ്യാനാകുന്ന കാര്യങ്ങൾ ഒക്കെ സർക്കാർ ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളജുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള നടപടികൾ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.