കെ റെയിലിനെ കുറിച്ച് പൗരപ്രമുഖരോട് മാത്രം മുഖ്യമന്ത്രി സംസാരിക്കുന്നുവെന്ന വിമർശനം ശക്തമാകവേയാണ് അടുത്ത ഘട്ടത്തില്‍ ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് സംശയങ്ങൾ അകറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.
കോഴിക്കോട്: ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് സംഘടിപ്പിച്ച ജനസമക്ഷം സില്‍വർലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർക്കാണ് ഇത്ര വേഗത്തില്‍ പോകേണ്ടതെന്ന വിമർശനം പുതിയ കാലത്തിന് യോജിച്ചതല്ലെന്നും പിണറായി പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവര് അത് ചെയ്യണം. പദ്ധതി പ്രഖ്യാപിച്ചാൽ സർക്കാർ അതു നടക്കും എന്ന് ഉറപ്പുള്ളവരാണ് ഇപ്പോൾ എതിർപ്പ് ഉയർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ റെയിലിനെ കുറിച്ച് പൗരപ്രമുഖരോട് മാത്രം മുഖ്യമന്ത്രി സംസാരിക്കുന്നുവെന്ന വിമർശനം ശക്തമാകവേയാണ് അടുത്ത ഘട്ടത്തില്‍ ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് സംശയങ്ങൾ അകറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. പദ്ധതിയോട് ആദ്യം അനുകൂല നിലപാടെടുത്ത കേന്ദ്രത്തിന് കേരളത്തിലെ ബിജെപിയുടെ എതിർപ്പ് കാരണം ശങ്കയുണ്ടെന്നും പിണറായി പറഞ്ഞു. പദ്ധതിയെ തളർത്താന്‍ പലരും ശ്രമങ്ങൾ തുടരുകയാണ്.
വേദിയിലേക്ക് കെ റെയില്‍ വിരുദ്ധ ജനകീയ മുന്നണി നഗരത്തില്‍ നിന്നും പ്രതിഷേധ മാർച്ച് നടത്തി. സ്ത്രീകളും കുട്ടികളുമുൾപ്പടെ നൂറുകണക്കിന് പേർ മാർച്ചില്‍ പങ്കെടുത്തു. മാർച്ച് പോലീസ് തടഞ്ഞു. മുഖ്യമന്ത്രിക്ക് മുൻപിൽ പ്രതിഷേധിക്കാന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഇടുക്കിയില്‍ ആവർത്തിച്ചു.
