ഗണേഷ് കുമാറിന് പുറമെ കടന്നപ്പള്ളി രാമചന്ദ്രനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ വീണ്ടും മുഖം മാറ്റം ഉറപ്പായ സാഹചര്യത്തിൽ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നു. നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് വേണ്ടി സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോൺഗ്രസ് (ബി) ആവശ്യമുന്നയിച്ചതോടെയാണ് വകുപ്പ് മാറ്റം ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നത്. ഗതാഗത മന്ത്രിയാകുമെന്ന് ഉറപ്പായ ഗണേഷിനായി പാർട്ടി, മുഖ്യമന്ത്രി പിണറായി വിജയനോടാണ് സിനിമ വകുപ്പ് കൂടി ചോദിച്ചത്. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുക. അതുകൊണ്ടുതന്നെ ഇന്ന് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. ഗണേഷ് കുമാറിന് പുറമെ കടന്നപ്പള്ളി രാമചന്ദ്രനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
അതേസമയം ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. ഗതാഗതമന്ത്രിയായിരുന്ന ആന്‍റണി രാജുവും തുറമുഖ മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലുമാണ് മുൻ നിശ്ചയപ്രകാരം രാജിവച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതികൾ മനസ്സിലുണ്ടെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇനി വിമർശനങ്ങൾക്കില്ല. വിവാദങ്ങൾ ഒഴിവാക്കാനും ചില പദ്ധതികളുണ്ട്, ഉദ്ഘാടനങ്ങൾക്ക് പോകില്ലെന്നും വകുപ്പിനെ മെച്ചപ്പെടുത്തലാണ് ലക്ഷ്യം. സിനിമാ അഭിനയം മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രമായിരിക്കുമെന്നും ഗണേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 2001 മുതല്‍ പത്തനാപുരത്തിന്‍റെ പ്രതിനിധിയാണ് കെ ബി ഗണേഷ് കുമാര്‍. 2001 ല്‍ എ കെ ആന്‍റണി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് 22 മാസങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നീ വകുപ്പുകളുടെ മന്ത്രിയായി. ശേഷം ഇപ്പോൾ പിണറായി മന്ത്രിസഭയുടെയും ഭാഗമാകുകയാണ് ഗണേഷ്.
