'ഇനി ചെയ്യേണ്ടത് കേരളം; തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ പിണറായി സർക്കാർ നടപടിയെടുക്കണം'
തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത് നഗരങ്ങള്‍ക്ക് 1800 കോടി രൂപ അനുവദിച്ചു. ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം.
![Pinarayi government should take steps to solve waterlogging in the capital says central minister Rajeev Chandrasekhar Pinarayi government should take steps to solve waterlogging in the capital says central minister Rajeev Chandrasekhar](https://static-ai.asianetnews.com/images/01hwwpn4d4h96qv4d42vb1jfqr/rajeev-chandrasekhar_363x203xt.jpg)
ദില്ലി: തിരുവനന്തപുരത്തെ വെള്ളക്കെട്ട് പ്രതിസന്ധി പരിഹരിക്കാനുള്ള കേന്ദ്രസഹായം ക്രിയാത്മകമായി വിനിയോഗിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വെള്ളപ്പൊക്ക പ്രശ്നങ്ങൾ പരിഹരിക്കുകയാണ് കേന്ദ്രപദ്ധതിയുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിച്ച കേന്ദ്രമന്ത്രി വെള്ളക്കെട്ട് പരിഹരിക്കാൻ പിണറായി സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. തലസ്ഥാനത്തെ വെള്ളക്കെട്ട് നേരിടാൻ കേന്ദ്രസർക്കാർ 200 കോടി അനുവദിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശം.
രാജ്യത്തെ നഗരങ്ങളിലെ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2500 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. പദ്ധതി പ്രകാരം തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത് നഗരങ്ങള്‍ക്ക് 1800 കോടി രൂപ അനുവദിച്ചു. ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതില്‍ 150 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങള്‍ നേരിടാനുള്ള ശേഷി വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2024 മെയ് അവസാനത്തോടെ സംസ്ഥാനം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമര്‍പ്പിക്കണം.