നവകേരള യാത്രയ്ക്കിടെയുണ്ടായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് സാധ്യത. കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ എസ്ഐടി കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഡി ജി പി തലത്തിലുള്ള ഉന്നത അന്വേഷണത്തിന് സാധ്യത. കേസന്വേഷണത്തിൽ വലിയ രീതിയിലുള്ള അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. എസ് ഐ ടി തലവനായ എസ് പി ഷൗക്കത്തലി ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഇന്നലെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിൽ എം ആർ അജിത് കുമാറിനെതിരെ വ്യക്തമായ തെളിവുകളും സംശയങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർനടപടികൾ ശുപാർശ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ ഉടൻ തന്നെ നിർണായക തീരുമാനമെടുക്കുമെന്നാണ് വിവരം.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിൽ എ ഡി ജി പി യുടെ നേതൃത്വത്തിൽ അട്ടിമറി നടന്നെന്നാണ് കണ്ടെത്തൽ. കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എ ഡി ജി പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം എസ് ഐ ടിക്ക് മൊഴി നൽകിയിട്ടുണ്ട്. എ ഡി ജി പിയുടെ പൂർണ്ണ അറിവോടെ ഗ്രേഡ് എസ് ഐ മാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തൽ.
അജിത് കുമാറിന് കുരുക്ക്
ചോദ്യം ചെയ്യലിൽ ഗ്രേഡ് എസ് ഐ മാർ കുറ്റം സമ്മതിച്ചതിനെ തുടർന്ന് എസ് ഐ ടി, എഡി ജി പിയുടെ ഓഫീസിലെത്തി സന്ദർശക രജിസ്റ്റർ, സി സി ടി വി ദൃശ്യങ്ങൾ, കമ്പ്യൂട്ടറുകൾ എന്നിവ പരിശോധിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിരുന്നു. ആലപ്പുഴയിൽ നിന്നുള്ള അന്വേഷണസംഘം തിരുവനന്തപുരത്ത് എത്തിയ ദിവസം എ ഡി ജി പി ഓഫീസിലുണ്ടായിരുന്നുവെന്നും എസ് ഐ ടി സ്ഥിരീകരിച്ചിട്ടുണ്ട്. കേസ് ഡയറി തിരുത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ മൊഴികളും കൃത്യമായ തെളിവുകളും പുറത്തുവന്നതോടെ എം ആർ അജിത് കുമാറിനെതിരെയുള്ള കുരുക്ക് കൂടുതൽ മുറുകുകയാണ്.

