തിരിച്ചെത്തിക്കുന്നതില്‍ ഗർഭിണികൾക്ക് പ്രത്യേക പരിഗണന, കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി
ഗർഭിണികൾക്ക് ആശുപത്രികൾ പോകേണ്ട സാഹചര്യം ഉണ്ടാവും. ഈ അവസരങ്ങളിൽ ആദ്യം കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന ഗർഭിണികളും അവരുടെ കുടുംബവും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രിയിൽ പോകേണ്ട സാഹചര്യങ്ങളിൽ അടക്കം ആദ്യം ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനത്ത് നിന്നായാലും വരുന്ന ഗർഭിണികൾക്ക് പ്രത്യേക പരിഗണനയാണ് സർക്കാർ നൽകുന്നത്. അവരോട് വീടുകളിൽ ക്വാറന്റൈനിൽ പോകാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ഗർഭിണികളും അവരുടെ കുടുംബവും കർശന മാനദണ്ഡം പാലിക്കണം. അവർ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളിൽ തുടർ നടപടി സ്വീകരിക്കണം. ഗർഭിണികൾക്ക് ആശുപത്രികൾ പോകേണ്ട സാഹചര്യം ഉണ്ടാവും. ഈ അവസരങ്ങളിൽ ആദ്യം കൺട്രോൾ റൂമുമായി ബന്ധപ്പെട്ടമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലേക്ക് തിരികെ എത്തിയവരിൽ ആരോഗ്യ പ്രശ്നം ഇല്ലാത്ത ഗർഭിണികളടക്കം 114 പേരെ വീടുകളിൽ നിരീക്ഷണത്തിൽ അയച്ചു. തിരികെ വന്നവരിൽ വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള നാല് പേരെ ആശുപത്രികളിലാക്കി. ബഹ്റിനിൽ നിന്നെത്തിയ വിമാനത്തിൽ 87 പുരുഷന്മാരും 94 സ്ത്രീകളും ഉണ്ടായിരുന്നു. 25 പേർ ഗർഭിണികളായിരുന്നു. റിയാദിൽ നിന്നെത്തിയവരിൽ 78 പേർ ഗർഭിണികളായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.