കനേഡിയൻ പെൻഷൻ ഫണ്ട് സ്വകാര്യ കമ്പനിയല്ല, നാടിനെ പറ്റി വല്ല താല്പര്യമുള്ളവർ കനേഡിയൻ പെൻഷൻ ഫണ്ടിനെ ആക്ഷേപിക്കില്ലെന്ന് മുഖ്യമന്ത്രി.  

തൃശൂര്‍: 'മസാല ബോണ്ട്' വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെത് നാടിന് വിരുദ്ധമായ നിലപാടേന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ പറ്റി വല്ല താല്പര്യമുള്ളവർ കനേഡിയൻ പെൻഷൻ ഫണ്ടിനെ ആക്ഷേപിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനേഡിയൻ പെൻഷൻ ഫണ്ട് സ്വകാര്യ കമ്പനിയല്ല. അനേകം രാജ്യത്ത് അവരുടെ നിക്ഷേപമുണ്ടെന്നും കുറഞ്ഞ പലിശയാണ് അവർ ഈടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സർക്കാരിന്‍റെ അഭിമാനപദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടുകൾക്കെതിരെ കഴിഞ്ഞ ദിവസം ചെന്നിത്തല അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. വിവാദകമ്പനിയായ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട CDPQ എന്ന കമ്പനിയാണ് കിഫ്ബിയുടെ മസാല ബോണ്ടിൽ പ്രധാനമായും നിക്ഷേപം നടത്തിയതെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. അഴിമതിയാരോപണങ്ങളെത്തുടർന്ന് സംസ്ഥാനസർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട കമ്പനി എങ്ങനെ സർക്കാരിന്‍റെ തന്നെ മസാല ബോണ്ടുകളിൽ നിക്ഷേപം നടത്തുമെന്നാണ് ചെന്നിത്തല ചോദിക്കുന്നത്. 

ഇതിന് പിന്നിൽ വലിയ ഒത്തുകളിയുണ്ടെന്നും ലാവ്‍ലിൻ കമ്പനിയെ സഹായിക്കാൻ വലിയ അഴിമതി നടക്കുകയാണെന്നും ചെന്നിത്തല ആരോപിക്കുന്നു. 20 ശതമാനം ഓഹരിയാണ് CDPQ കമ്പനിക്ക് മസാല ബോണ്ടുകളിലുള്ളതെന്നാണ് മനസ്സിലാകുന്നത്. വിവാദകമ്പനിയായ ലാവ്‍ലിനുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ എന്തിനാണ് ഇടപാട് നടത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസകും ലാവ്‍ലിൻ കമ്പനിയുമായി ബന്ധപ്പെട്ട് മുമ്പ് ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കണം - ചെന്നിത്തല ആവശ്യപ്പെട്ടു. 

Also Read:വീണ്ടും ലാവ്‍ലിൻ: കിഫ്ബിയുടെ മസാല ബോണ്ടിനെതിരെ ആരോപണവുമായി ചെന്നിത്തല

എന്താണ് മസാല ബോണ്ട്?

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക. എന്നാൽ നല്ല റേറ്റിംഗുള്ള ഏജൻസികൾ മസാല ബോണ്ട് ഇറക്കിയാൽ സാധാരണ ലാഭസാധ്യത മുന്നിൽ കണ്ട് കമ്പനികൾ നിക്ഷേപം നടത്താറുണ്ട്. ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച റേറ്റിംഗോടെയാണ് കിഫ്ബി മസാല ബോണ്ടുകൾ പുറത്തിറക്കിയത്. ഇത് വഴി 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു. 

Also Read: മുഖ്യമന്ത്രിക്കെതിരായി 'മസാല ബോണ്ട്' ആരോപണങ്ങള്‍; എന്താണ് ഈ മസാല ബോണ്ട്?