ഗുരുതര പരിക്കേല്‍ക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ; പ്രഖ്യാപിച്ച് 2 വർഷം കഴിഞ്ഞിട്ടും നടപ്പായില്ല
ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയത്. എന്നാല്‍ പദ്ധതി വന്‍ ബാധ്യതയാകുമെന്ന നിലപാടിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍.
കൊല്ലം: ഗുരുതര അപകടം സംഭവിക്കുന്നവരുടെ ആദ്യ നാല്‍പത്തിയെട്ട് മണിക്കൂര്‍ ചികിത്സ സൗജന്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചു തുടങ്ങാനിരുന്ന പദ്ധതി പിന്നീട് റോഡ് സുരക്ഷ ഫണ്ട് ഉപയോഗിച്ചു നടപ്പാക്കാൻ നോക്കിയെങ്കിലും സാമ്പത്തിക സ്ഥിതി തിരിച്ചടിയായി. അതേസമയം, ഇൻഷുറൻസ് കമ്പനികളുമായി ചര്‍ച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ട്രോമോ കെയര്‍ പദ്ധതിയുടെ ആദ്യഘട്ടമായാണ് എല്ലാ ജില്ലകളിലും 108 ആംബുലൻസുകള്‍ നിരത്തിലിറക്കിയതെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.
2017 നവംബര്‍ ഒന്നിനാണ് അപകടത്തില്‍പെടുന്നവരുടെ ആദ്യ 48 മണിക്കൂര്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. കൃത്യമായ ചികിത്സ കിട്ടാതെ ഇതര സംസ്ഥാന തൊഴിലാളി മുരുകന്‍റെ മരണശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വര്‍ഷം രണ്ട് വർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പായില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ക്കാര്‍ നേരിട്ടും സ്വകാര്യ ആശുപത്രികളിലാണെങ്കില്‍ റോഡ് സുരക്ഷ ഫണ്ടില്‍ നിന്നും പണം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇൻഷുറൻസ് കമ്പനികളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനായിരുന്നു നീക്കം.
എന്നാല്‍, നടപ്പാക്കിയ പദ്ധതികളില്‍ പോലും പണം നല്‍കാത്ത സര്‍ക്കാര്‍ രീതി പതിവായതോടെ ഇൻഷുറൻസ് കമ്പനികള്‍ പിന്‍വലിഞ്ഞു. ഇൻഷുറൻസ് കമ്പനികള്‍ , സ്വകാര്യ ആശുപത്രികൾ , ഐഎംഎ അടക്കമുള്ള സംഘടനകൾ എന്നിവരുമായി ആരോഗ്യ നിയമ വകുപ്പുകൾ പലവട്ടം ചര്‍ച്ച നടത്തി. ആരും താല്‍പര്യപ്പെട്ടില്ല. ഇൻഷുറൻസ് കമ്പനികള്‍ക്കുവേണ്ടി പണം നല്‍കുന്ന കമ്പനികളെ പദ്ധതിയുടെ ഭാഗമാക്കാൻ ശ്രമം നടത്തിയെങ്കിലും അതും വിജയം കണ്ടില്ല. ശുപാർശ നൽകിയെന്ന് ആരോഗ്യ വകുപ്പ്.
അതേസമയം, ഗോൾഡൻ അവര്‍ ട്രീറ്റ്മെന്‍റ് പാക്കേജിൻറെ ഭാഗമായി രോഗികളെ ആശുപത്രികളിലെത്തിക്കാനുള്ള കനിവ് 108 ആംബുലൻസുകൾ 315 എണ്ണം സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിട്ടുണ്ട്.