കൊവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും
നാളെ പ്രധാനമന്ത്രിയോട് കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.
തിരുവനന്തപുരം: കൊവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. കളക്ടർമാർ, എസ്പിമാർ, ഡിഎംഒമാര്‍ എന്നിവരുമായി വിഡീയോ കോണ്‍ഫറൻസിംഗിലൂടെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. നാളെ പ്രധാനമന്ത്രിയോട് കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.
സംസ്ഥാനത്ത് ഇന്നലെ ഏഴ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കോട്ടയത്തും കൊല്ലത്തും മൂന്ന് പേർക്ക് വീതവും കണ്ണൂരിൽ ഒരാൾക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 456 ആയി. നിലവിൽ 116 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് 21044 പേരാണ് ഇപ്പോൾ കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.
Also Read: ഏഴ് പേര്‍ക്ക് കൂടി കൊവിഡ് മുക്തി, ഏഴ് പേര്‍ക്ക് കൂടി രോഗം; സംസ്ഥാനത്താകെ 116 പേര്‍ ചികിത്സയില്‍