'അക്കിത്തത്തിന്‍റെ കവിതകള്‍ അപരന് വേണ്ടിയുള്ള സമര്‍പ്പണം'; അനുമോദിച്ച് മുഖ്യമന്ത്രി
നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള എല്ലാ പോരാട്ടത്തിന്‍റെയും മുന്‍നിരയില്‍ അക്കിത്തം നിന്നിരുന്നെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനായ അക്കിത്തത്തിന് അനുമോദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കിത്തത്തിന് ലഭിച്ച പുരസ്കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.അപരന് വേണ്ടിയുള്ള സമര്‍പ്പണമാണ് അക്കിത്തത്തിന്‍റെ കവിതകളിലുടനീളം പ്രതിഫലിക്കുന്നത്. മനുഷ്യന്‍റെ വേദനകളെച്ചൊല്ലിയുള്ള ആര്‍ദ്ര സംഗീതം എപ്പോഴും മനസ്സില്‍ മുഴങ്ങിയ കവിയായിരുന്നു അക്കിത്തം.
നമ്പൂതിരി സമുദായത്തിലെ പരിഷ്കരണ ശ്രമങ്ങളില്‍ ഇം എം എസ് നമ്പൂതിരിപ്പാടിനും വി ടി ഭട്ടതിരിപ്പാടിനുമൊപ്പം അക്കിത്തവുണ്ടായിരുന്നു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള എല്ലാ പോരാട്ടത്തിന്‍റെയും മുന്‍നിരയില്‍ അദ്ദേഹം നിന്നിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ജ്ഞാനപീഠപുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‍റ്റ്
അപരനുവേണ്ടിയുള്ള സമര്‍പ്പണമാണ് അക്കിത്തത്തിന്‍റെ കവിതകളിലുടനീളം പ്രതിഫലിക്കുന്നത്. ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനായ അക്കിത്തത്തിന് അനുമോദനങ്ങൾ. അക്കിത്തത്തിന് ലഭിച്ച പുരസ്കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരമാണ്. മനുഷ്യന്‍റെ വേദനകളെച്ചൊല്ലിയുള്ള ആര്‍ദ്രസംഗീതം എപ്പോഴും മനസ്സില്‍ മുഴങ്ങിയ കവിയായിരുന്നു അക്കിത്തം. 'ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ, ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം' എന്ന വരികള്‍ കവിയുടെ ജീവിതദര്‍ശനം തന്നെയാണ്. നമ്പൂതിരി സമുദായത്തിലെ പരിഷ്കരണ ശ്രമങ്ങളില്‍ ഇംഎംഎസ് നമ്പൂതിരിപ്പാടിനും വി ടി ഭട്ടതിരിപ്പാടിനുമൊപ്പം അക്കിത്തവുണ്ടായിരുന്നു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള എല്ലാ പോരാട്ടത്തിന്‍റെയും മുന്‍നിരയില്‍ അദ്ദേഹം നിന്നു. മാനവികതയുടെ അടിത്തറയില്‍ പ്രവര്‍ത്തിച്ച 'പൊന്നാനിക്കളരി'യിലൂടെ വളര്‍ന്നുവന്ന അക്കിത്തത്തിന് മറ്റുള്ളവരെക്കുറിച്ചുള്ള ഉത്ക്കണ്ഠ എപ്പോഴുമുണ്ടായിരുന്നു.