സംഘപരിവാർ മുഷ്ക് പ്രയോഗിച്ച് പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിത്തറ തോണ്ടും; പിണറായി
മതത്തിന്റെ പേരിൽ വർഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആർഎസ്എസ് കുതന്ത്രത്തിന്റെ ഉൽപന്നമാണ് ഈ കരിനിയമ നിർമ്മാണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നതാണ് പാർലമെന്റിൽ മുഷ്ക് പ്രയോഗിച്ച് സംഘപരിവാർ പാസാക്കി എടുത്ത പൗരത്വ ഭേദഗതി ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് പിണറായി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
മതനിരപേക്ഷത എന്ന സങ്കൽപ്പത്തെ തന്നെ നിഷേധിക്കുന്നതാണ് പൗരത്വഭേതഗതി ബില്‍. ജനങ്ങളെ മതത്തിന്റെ പേരിൽ വർഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആർഎസ്എസ് കുതന്ത്രത്തിന്റെ ഉൽപന്നമാണ് ഈ കരിനിയമ നിർമ്മാണം. വർഗീയതയും ജനങ്ങൾ തമ്മിലുള്ള വിദ്വേഷവുമാണ് രാഷ്ട്രീയ ആയുധം എന്ന് ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു.
മതനിരപേക്ഷതയ്ക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല എന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇന്നത്തെ വാക്കുകളുടെ പൊരുൾ. ഫാസിസ്റ്റ് വൽക്കരണ നീക്കമാണ് കൃത്യമായി അരങ്ങേറുന്നത്. ഇതിനെതിരെ അതിശക്തമായ പ്രതിരോധം ഉയർത്തേണ്ടതുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.