കൊടുവള്ളി മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 36.37 കോടിയുടെ പദ്ധതിയിൽ 26.31 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചെന്ന് സർക്കാർ കണക്കുകൾ. ഭൂമിയേറ്റെടുക്കാനുള്ള 16.25 കോടി രൂപ പൂർണ്ണമായും വഹിച്ചത് സംസ്ഥാന സർക്കാരാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊടുവള്ളി മേൽപ്പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനുള്ള 16.25 കോടി രൂപ പൂർണ്ണമായും വഹിച്ചത് സംസ്ഥാന സർക്കാരാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 36.37 കോടിയുടെ പദ്ധതിയിൽ നിർമ്മാണത്തിനായി 10.06 കോടി രൂപ സംസ്ഥാന സർക്കാരും അത്ര തന്നെ തുക റെയിൽവേയുമാണ് ചെലവഴിച്ചത്. കൊടുവള്ളി മേൽപ്പാലത്തിനായി സംസ്ഥാനം ആകെ ചെലവഴിച്ചത് 26.31 കോടി രൂപയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘തലശ്ശേരി ജനതയുടെ ചിരകാല സ്വപ്നമായ കൊടുവള്ളി മേൽപ്പാലം യാഥാർഥ്യമായിരിക്കുകയാണ്. കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന സംസ്ഥാനത്തെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിൽ ഒന്നായ കൊടുവള്ളി മേൽപ്പാലം നാടിന് സമർപ്പിച്ചു. പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനുള്ള 16.25 കോടി രൂപ പൂർണ്ണമായും വഹിച്ചത് സംസ്ഥാന സർക്കാരാണ്. 36.37 കോടിയുടെ പദ്ധതിയിൽ നിർമ്മാണത്തിനായി 10.06 കോടി രൂപ സംസ്ഥാന സർക്കാരും അത്ര തന്നെ തുക റെയിൽവേയും ചെലവഴിച്ചു. കൊടുവള്ളി മേൽപ്പാലത്തിനായി സംസ്ഥാനം ആകെ ചെലവഴിച്ചത് 26.31 കോടി രൂപയാണ്. മേൽപ്പാലം പൂർത്തിയായതോടെ“ലെവൽ ക്രോസ് വിമുക്ത കേരളം” എന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം നടന്നടുക്കുകയാണ്. മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങളുള്ള നാടായി കേരളത്തെ മാറ്റിത്തീർക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെയ്പ്പ് കൂടിയാണ് കൊടുവള്ളി മേൽപ്പാലം.’- മുഖ്യമന്ത്രി