സംസ്ഥാന ഖജനാവ് കാലിയാക്കിയാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിയും കൊള്ളയും നടത്തിയ സർക്കാർ പണം എന്തിനാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്തിനുവേണ്ടിയാണ് ഈ പണം ചെലവാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ലെന്ന് വ്യക്തമാണെന്നും അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. ഓരോ അഴിമതിയും അന്വേഷിച്ചു പുറത്തുകൊണ്ടു വരും. ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വെക്കില്ല. സർക്കാർ വന്നിട്ട് പത്തുദിവസം ആകുന്നതിനു മുൻപ് സമരങ്ങൾ ആരംഭിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇ ഡി അന്വേഷിക്കാൻ തീരുമാനിച്ചത് യുഡിഎഫ് സർക്കാരാണോ. ഇ ഡി അന്വേഷണത്തെ നിയമപരമായി നേരിടണം. നിയമപരമായി നേരിടാതെ ആക്രമണങ്ങളെ അഴിച്ചുവിട്ടത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഇഡി ഉദ്യോഗസ്ഥർ ആഭ്യന്തരവകുപ്പിന് അറിയിച്ചിട്ടല്ല വന്നത്. ഇറങ്ങിപ്പോകാൻ നേരവും വിവരം നൽകിയില്ല. ഇഡി ഉദ്യോഗസ്ഥർ വന്നതും പോയതും പോലീസുകാർ അറിഞ്ഞില്ല. പിന്നെയെങ്ങനെ സംരക്ഷണം നൽകുമെന്നും നടന്നത് ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം ചോദിച്ചു. കുറ്റം ചെയ്തവർക്കെതിരെ കർശനമായ നടപടി ഉണ്ടാകും. അധികാരത്തിൽ നിന്ന് പുറത്തു പോയതിന്റെ ദുഃഖം അക്രമം കാണിച്ചല്ല മാറ്റേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
