കുറ്റം ചെയ്ത ഒരു ഉന്നതനും പ്രത്യേക പരിഗണന ഇല്ല: മുഖ്യമന്ത്രി പിണറായി വിജയൻ
പൊലീസിന്‍റെ മൂന്നാം മുറ മുതൽ ശ്രീരാം വെങ്കിട്ടരാമനെതിരായ കേസിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ കര്‍ശന മുന്നറിയിപ്പ്.
തൃശൂര്‍: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടിയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് ഉന്നതനായാലും ആര്‍ക്കും പ്രത്യേക പരിഗണനയില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടുമെന്നും പിണറായി വിജൻ പറഞ്ഞു. ഇരിക്കുന്ന സ്ഥാനമോ സമൂഹത്തിലെ സ്ഥാനമോ പൊലീസിന്‍റെ കൃത്യ നിര്‍വ്വഹണത്തിന് തടസ്സമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ചില പൊലീസുകാരുടെ സമീപനം പൊലീസ് ആകെ നേടിയ നേട്ടങ്ങൾ കുറച്ച് കാണിക്കുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു. ലോക്കപ്പ് മര്‍ദ്ദനവും മൂന്നാം മുറയും പ്രോത്സാഹിപ്പിക്കില്ല. അടുത്ത കാലത്ത് സംസ്ഥാനത്ത് നടന്ന സംഭവങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തെ പരോക്ഷമായി പരാമര്‍ശിച്ച് പിണറായി വിജയൻ തൃശൂരിൽ പറഞ്ഞു. കുറ്റം ചെയ്ത പൊലീസുകാരെയും സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന് ഇല്ല.
തൃശൂർ കേരള പൊലീസ് അക്കാദമിയിൽ വനിതാ ബറ്റാലിയൻ രണ്ടാം ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.