Asianet News MalayalamAsianet News Malayalam

'മദ്യപിച്ചില്ലെന്ന് ശ്രീറാം മാത്രമെ പറയൂ': പഴുതടച്ച അന്വേഷണം നടക്കുമെന്ന് പിണറായി വിജയൻ

അമിതമായ അളവിൽ ലഹരി ഉപയോഗിച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആ സമയത്ത് വണ്ടി ഓടിക്കാനിടയായ സാഹചര്യം മുതൽ ഒട്ടെറെ കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടെന്ന് മുഖ്യമന്ത്രി.

pinarayi vijayan reaction on case against sreeram venkittaraman
Author
Trivandrum, First Published Aug 7, 2019, 4:34 PM IST

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്ന് പിണറായി വിജയൻ. അമിതമായ അളവിൽ ലഹരി ഉപയോഗിച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആ സമയത്ത് വണ്ടി ഓടിക്കാനിടയായ സാഹചര്യം മുതൽ ഒട്ടേറെ കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടെന്ന് മുഖ്യമന്ത്രി.

അമിത വേഗത്തിലാണ് വണ്ടിയോടിച്ചാണ് അപകടമുണ്ടായത് എന്ന് എല്ലാവര്‍ക്കും അറിയാം. കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതിൽ അടക്കം പൊലീസിന്  ഉണ്ടായ വീഴ്ചകൾ പ്രത്യേകം പരിശോധിക്കും. നടപടികളിലുണ്ടായ വീഴ്ച അന്വേഷിക്കാനും വേണ്ട നടപടി നിര്‍ദ്ദേശിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും. സര്‍ക്കാരിന്‍റെ അധികാരം ഉപയോഗിച്ച് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസിൽ നിന്ന് സസ്പെന്‍റ് ചെയ്തു. കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാൻ ആരേയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാൽ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ആരേയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ മാത്രമെ പറയു. എന്താണ് സംഭവിച്ചതെന്ന് പൊതുവെ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. രക്തത്തിൽ മദ്യത്തിന്‍റെ അംശം ഇല്ലാതാക്കാൻ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തിൽ അടക്കം വിശദമായ അന്വേഷണം നടക്കുമെന്നും പിണറായി വിജയൻ അറിയിച്ചു.

അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട കെഎം ബഷീറിന്‍റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പ്രത്യേക പരിഗണനയിൽ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം അസമയത്ത് ജോലിചെയ്യേണ്ടിവരികയും ജോലിയുടെ ഭാഗമായി യാത്രചെയ്യേണ്ടിവരികയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അത്തരം ആളുകൾക്ക് പരിരക്ഷ ഉറപ്പാക്കാൻ ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ട്.   മാധ്യമപ്രവര്‍ത്തകരുടെ  സംഘടനയുമായി ആലോചിച്ച് ഇതിന് അന്തിമ രൂപം നൽകും.  അപകടകരമായ സാഹചര്യങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യുന്നവരെയും പരിരക്ഷയുടെ പരിധിയിൽ വരുത്താനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios