പാനൂര്‍ പീഡനക്കേസില്‍ ബിജെപി നേതാവിന്‍റെ അറസ്റ്റ് വൈകിയത് എന്തുകൊണ്ട്? മുഖ്യമന്ത്രിയുടെ മറുപടി
പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ഒളിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. പ്രതി ഒളിവിലായതുകൊണ്ടാകാം അറസ്റ്റ് വൈകിയത്. പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പീഡനം നടന്ന് ഒരു മാസമായിട്ടും പ്രതിയെ പിടികൂടാനാഞ്ഞതിൽ പൊലീസിനെ വിമർശിച്ച് സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു. അധ്യാപകനെതിരെ പെൺകുട്ടിയുടെ സഹപാഠി ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തലോടെ പൊലീസിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെയാണ് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടിയത്.
ബിജെപി തൃപ്ങ്ങോട്ടുർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് കൂടിയായ പ്രതി കുനിയിൽ പത്മരാജൻ ഫോൺ സ്വിച്ചോഫ് ചെയത് ഒളിവിൽ താമസിച്ചത് പാനൂർ പൊലീസിൻറെ മുക്കിൻ തുമ്പിലാണ്. തൃപ്പങ്ങോട്ടൂരിന് തൊട്ടടുത്തുള്ള വിളക്കോട്ടുരിൽ ബിജെപി പ്രവർത്തകൻറെ വീട്ടിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്ന് മൂന്നരയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
യുവമോർച്ച നേതാവ് മനോജിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതി എവിടെയെന്ന് പൊലീസ് മനസിലാക്കിയത്. മാർച്ച് 17 ന് കുടുംബം പരാതി നൽകിതിന് പിന്നാലെ അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ പിടിച്ചില്ല. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകി നാട്ടുകാർ പ്രക്ഷോഭം നടത്തിയെങ്കിലും കൊവിഡ് പ്രതിരോധ ജോലികളിൽ തിരക്കിലാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ചത് ബി ജെ പിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.