പൂന്തുറയിലും  വിഴിഞ്ഞത്തും രോഗവ്യാപന സാധ്യത കുറയുന്നുണ്ടെങ്കിലും അപകട സാധ്യത ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 1195 കൊവിഡ് കേസുകളില്‍ 274 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതത് തലസ്ഥാനത്ത്. ഇതില്‍ 248 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. പൂന്തുറയിലും വിഴിഞ്ഞത്തും രോഗവ്യാപന സാധ്യത കുറയുന്നുണ്ടെങ്കിലും അപകട സാധ്യത ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരത്ത് കൂടുതൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ആകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. മലപ്പുറമാണ് കൊവിഡ് കേസില്‍ തിരുവനന്തപുരത്തിന് തൊട്ടുപിന്നിലുള്ളത്. 167 കൊവിഡ് പൊസിറ്റീവ് കേസുകളാണ് ഇന്ന് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. കാസർകോട് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 128 പേരിൽ 119 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. കാസർകോട് നഗരസഭയിലെ നെല്ലിക്കുന്ന് കടപ്പുറത്ത് മാത്രം 49 പേർക്ക് കൊവിഡ്. നെല്ലിക്കുന്ന് കടപ്പുറത്ത് രോഗികളുടെ എണ്ണം 83 ആയി.

കൊവിഡ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം- 274
മലപ്പുറം- 167
കാസര്‍കോട്- 128
എറണാകുളം- 120
ആലപ്പുഴ- 108
തൃശ്ശൂര്‍- 86
കണ്ണൂര്‍- 61
കോട്ടയം- 51
പാലക്കാട്- 41
കോഴിക്കോട്- 39
ഇടുക്കി- 39
പത്തനംതിട്ട- 37
കൊല്ലം- 30 
വയനാട്- 14