വാക്സീൻ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സീന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

തിരുവനന്തപുരം: വാക്സീന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതൽ വാക്സീൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല് വാക്സീൻ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ മാത്രം കാത്തുനില്‍ക്കില്ല. വാക്സീൻ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സീന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

വാക്സീൻ്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാംപുകൾ സജ്ജീകരിക്കും. 18 മുതൽ 45 വയസ് വരെയുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സീൻ കൊടുക്കും എന്നാണ് കേന്ദ്രസ‍ർക്കാർ അറിയിച്ചത്. ഈ വിഭാഗത്തിൽപ്പെട്ട 1.65 കോടിയാളുകൾ കേരളത്തിലുണ്ട്. അതിനാൽ തന്നെ വാക്സീൻ നൽകുന്നതിൽ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാൻ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്സീൻ നൽകാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവ‍ർക്ക് മുൻഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.