ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്, ഒരാൾ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. 

കോഴിക്കോട്: ജിഹാദിനെക്കുറിച്ചുള്ള സത്യം വിളിച്ച് പറഞ്ഞതിന്‍റെ പേരിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സത്യം മൂടിവെക്കാൻ സർക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ജിഹാദികളെ സംരക്ഷിക്കാനാണെന്ന് കൃഷ്ണദാസ് ആരോപിച്ചു.

ലൗ ജിഹാദിനു പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്ന മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ കുറവിലങ്ങാട് പള്ളിയിലെ പ്രസംഗം അതീവ ഗൗരവമുള്ളതാണ്. ഇത് കേവലം സാമുദായിക വിഷയമല്ല. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്, ഒരാൾ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. ബിഷപ്പിന്‍റെ ഗുരുതരമായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും അഭിപ്രായം വ്യക്തമാക്കണം.

സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്. പ്രണയമല്ല സംഭവിക്കുന്നത്. പൂർണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്‌ലിംകളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു. ക്രിസ്ത്യൻ സമുദായത്തിന്‍റെയും ഭൂരിപക്ഷ സമുദായങ്ങളുടെയും ഈ ആശങ്ക സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും കൃഷ്ണദാസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona