നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുമ്പോൾ, കാസർകോട്ടെ എതിർപ്പ് പരിഗണിച്ച് കെ എം ഷാജിയെ വേങ്ങരയിൽ മത്സരിപ്പിക്കാൻ ആലോചനയുണ്ട്. സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം പാണക്കാട് സാദിഖ് അലി തങ്ങൾ ഉടൻ നടത്തും.

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാന്‍ സാധ്യത. ഇതോടെ കെ എം ഷാജിയെ വേങ്ങരയിൽ മത്സരിപ്പിക്കാനുള്ള സാധ്യതയും ശക്തമായി. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങളുടെ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയ കക്ഷി ചർച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു. ചർച്ചകൾ പൂർത്തിയായ കാര്യം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും തുറന്നുപറഞ്ഞു. സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങൾ ഓരോ നേതാക്കളിൽ നിന്നും വ്യക്തിപരമായി കൂടി ചോദിച്ചറിയുന്നത് തുടരുകയാണ്. മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുകയാണെങ്കിൽ, കെ എം ഷാജി വേങ്ങരയിൽ മത്സരിച്ചേക്കും. ഇന്ന് വൈകീട്ടോടെ ചർച്ചകൾ പൂർത്തിയാക്കി നാളെ പാണക്കാട് വച്ചു സാദിഖ് അലി തങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം.