ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട്, പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്‍സി ഹൈക്കോടതിയെ സമീപിച്ചു. സാങ്കേതിക പിഴവുകൾ തിരുത്തിയ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നാളെ പരിഗണിക്കും

കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാർത്ഥിയുടെ അപേക്ഷയിൽ, പരീക്ഷയുടെ ഉത്തരക്കടലാസിന്റെയും ഇന്റർവ്യൂ മാർക്ക് ലിസ്റ്റിന്റെയും മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ പി എസ് സി തയ്യാറായിരുന്നില്ല. തുടർന്ന് വിഷയത്തിൽ പി എസ് സിയുടെ നിലപാടിനെതിരെ വിവരാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി എസ് സി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്. എന്നാൽ പി എസ് സി സമർപ്പിച്ച ഹർജിയിൽ സാങ്കേതിക പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇവ തിരുത്തി ഹർജി വീണ്ടും സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ആവശ്യമായ തിരുത്തലുകളോടെ സമർപ്പിക്കുന്ന ഹർജി നാളെ ഹൈക്കോടതിയുടെ സിംഗിൽ ബെഞ്ച് പരിഗണിക്കും. പരീക്ഷാ സുതാര്യതയും രേഖകൾ നൽകുന്നതിലെ നിയമവശങ്ങളും ചൂണ്ടിക്കാട്ടിയാണ് പി എസ് സി കോടതിയെ സമീപിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player