വിഴിഞ്ഞം ആക്രമണം : 'ഗൂഢാലോചന പുറത്ത് കൊണ്ടു വരണം'; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും ഡിജിപിക്കും നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്.
കൊച്ചി : വിഴിഞ്ഞം ആക്രമണങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിഴിഞ്ഞം സ്വദേശിയായ റിട്ടയഡ് ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണത്തിലെ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ടു വരണമെന്നാണ് ഹർജിയിലെ ആവശ്യം. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും ഡിജിപിക്കും നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്. സർക്കാരിന് സാധിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെയോ, കേന്ദ്ര സേനയുടേയോ സഹായം തേടാൻ കോടതി ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവവികാസങ്ങളിൽ വൈദികർക്കും പങ്കുണ്ടെന്ന നിലപാടിലാണ് പൊലീസ്. ഇക്കാര്യങ്ങൾ വിശദീകരിച്ച് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ വൈദികർ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേർ സംഭവസ്ഥലത്തെത്തി. പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞുവെന്നും പൊലീസ് സത്യവാങ് മൂലത്തിൽ കുറ്റപ്പെടുത്തി.
അക്രമത്തിൽ ആദ്യം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് വൈദികരടക്കം 3000 ത്തോളം പേർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ആക്രമണത്തിൽ പൊലീസുകാർക്കും പരുക്കേറ്റു. പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ ആംബുലൻസുകളടക്കം സമരക്കാർ തടഞ്ഞുവെന്നും സത്യവാങ്മൂലത്തിലുണ്ട്.
അതേ സമയം, വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്. അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സി പി എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിട്ടുണ്ട്. അതില്‍ ഒരാള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വിഴിഞ്ഞം സമരത്തിൽ സര്‍ക്കാരിനെ വിമോചന സമരം ഓര്‍മ്മിപ്പിച്ച് മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരനും രംഗത്തെത്തി. വേണ്ടിവന്നാൽ വിമോചന സമരത്തിന് കോൺഗ്രസ് തുടക്കം കുറിയ്ക്കുമെന്ന് സുധാകരൻ പറഞ്ഞു. അധികാരത്തിൽ നിന്ന് പുറത്താക്കിയ കോൺഗ്രസ് ചരിത്രം ഓര്‍മ്മിപ്പിച്ചായിരുന്നു തിരുവനന്തപുരം തുമ്പയിൽ കോൺഗ്രസ് നേതാവ് എച്ച്.പി.ഷാജി അനുസ്മരണ പരിപാടിയിലായിലെ സുധാകരന്‍റെ പരാമര്‍ശം.