മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പി.കെ ശശിക്ക് പരോക്ഷ മുന്നറിയിപ്പുമായി ഡിവൈഎഫ്ഐ നേതാവ് പിഎം ആർഷോ. 

പാലക്കാട്: മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പികെ ശശിക്ക് പരോക്ഷ മുന്നറിയിപ്പുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ രംഗത്ത്. ഏരിയ കമ്മിറ്റി ഓഫീസ് ഓരോ സി.പി.എം. പ്രവർത്തകന്റെയും വൈകാരികതയാണെന്നും, അതിനു നേരെ ആക്രമണം ഉണ്ടായാൽ ജനാധിപത്യപരമായ മറുപടി മാത്രമല്ല, വൈകാരികമായ തിരിച്ചടിയും ഉണ്ടാകുമെന്നും ആർഷോ പറഞ്ഞു.

"ആ പ്രതികരണം താങ്ങാനുള്ള ശേഷി ആക്രമണത്തിന് നേതൃത്വം നൽകിയ ഒരു പൊന്നുമോനും ഇല്ല," എന്നും ആർഷോ വെല്ലുവിളിച്ചു. പടക്കം എറിഞ്ഞ സംഭവത്തിൽ അഷറഫിനെതിരെ രൂക്ഷമായ ഭാഷയിലാണ് ആര്‍ഷോയുടെ പ്രതികരണം. "ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് മണ്ണാർക്കാട് അങ്ങാടിയിൽ ഇറങ്ങിയാൽ രണ്ട് കാല് കുത്തി നടക്കില്ല എന്ന് അഷറഫിനെ ഓർമ്മിപ്പിക്കുന്നു എന്നായിരുന്നു ആര്‍ഷോയുടെ വാക്കുകൾ.

മണ്ണാർക്കാട്ടെ സിപിഎം ഇറങ്ങിയങ്ങ് അടിക്കാൻ തീരുമാനിച്ചാൽ മണ്ണാർക്കാട് അങ്ങാടിയിലൂടെ നടക്കാൻ കഴിയില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു. അഷറഫ് സിപിഎം പ്രവർത്തകനല്ലെന്നും, അവൻ ഏതോ ഫാൻസ് അസോസിയേഷനാണെന്നും ആർഷോ പരിഹസിച്ചു. ഫാൻസ് അസോസിയേഷനുകാരെ മര്യാദയ്ക്ക് നിർത്താൻ സി.പി.എമ്മിന് അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

"കരക്കാമുറി ഷൺമുഖനും, ബിലാലുമാണ് എന്നാണ് ചിലരുടെ വിചാരം, വെറും പടക്കം ബഷീറാണ് എന്ന് എല്ലാവർക്കും മനസിലായി," എന്നും ആര്‍ഷോ പറഞ്ഞു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല് പഴയ ബിലാല് തന്നെയാണെന്ന് കഴിഞ്ഞ ദിവസം പികെ ശശി പൊതുപരിപാടിയിൽ പറഞ്ഞിരുന്നു.

തമാശയ്ക്ക് ചെയ്തതാണെന്ന് അഷറഫ്

മണ്ണാർക്കാട് സിപിഎം പാർട്ടി ഓഫീസിലേക്ക് പടക്കം എറിഞ്ഞ സംഭവം താൻ തമാശയ്ക്ക് ചെയ്തതാണെന്ന് കേസിലെ പ്രതി അഷ്റഫ്. സി.പി.എം. നേതാക്കളായ മൻസൂറിനും, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീരാജിനൊപ്പവും സംസാരിക്കുന്നതിനിടെ ഉണ്ടായ വെല്ലുവിളിയെ തുടർന്നാണ് ഇത് ചെയ്തതെന്നും, ഇത്ര വലിയ പ്രശ്നമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അഷ്റഫ് വെളിപ്പെടുത്തി.

താൻ മുൻപ് പി.കെ. ശശിയുടെ ഡ്രൈവറായിരുന്നുവെന്നും, ശശിയെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും അഷ്റഫ് പറഞ്ഞു. എന്നാൽ, ഈ സംഭവവുമായി പി.കെ. ശശിക്ക് ബന്ധമില്ലെന്നും അഷ്റഫ് വ്യക്തമാക്കി. മൻസൂറിനും ശ്രീരാജിനും ഒപ്പം ഇരുന്ന് സംസാരിച്ച കാര്യങ്ങൾ ഉൾപ്പെടെ പോലീസിന് മൊഴിയായി നൽകിയിട്ടുണ്ടെന്നും അഷ്റഫ് കൂട്ടിച്ചേർത്തു.

അതേസമയം, അഷ്റഫിന്റെ ഈ മൊഴി തള്ളി പോലീസ് രംഗത്തെത്തി. സി.പി.എം. നേതാക്കളായ മൻസൂർ, ശ്രീരാജ് എന്നിവർക്കൊപ്പം ഉണ്ടായിരുന്ന കാര്യം പ്രതി മൊഴി നൽകിയിട്ടില്ലെന്ന് മണ്ണാർക്കാട് പോലീസ് പറയുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

View post on Instagram