ആദ്യ വന്ദേഭാരത് അനുവദിച്ചുകൊണ്ടായിരുന്നു കേന്ദ്രം നേരത്തെ കേരളത്തിന് സർപ്രൈസ് നൽകിയത്
കൊച്ചി: പ്രധാനമന്ത്രി നരേന്ദമോദിയുടെ കേരള സന്ദർശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്‍റെ സർപ്രൈസ് സമ്മാനം എത്തിയത്. ആദ്യ വന്ദേഭാരത് അനുവദിച്ചുകൊണ്ടായിരുന്നു കേന്ദ്രം കേരളത്തിന് സർപ്രൈസ് നൽകിയത്. വന്ദേ ഭാരതിന്‍റെ ഉദ്ഘാടനത്തും കൊച്ചിയിലെ യുവം 2023 സംവാദത്തിനുമായി പ്രധാനമന്ത്രി കേരളത്തിലെത്തിക്കഴിഞ്ഞു. യുവം വേദിയിൽ കേരളത്തിന് പ്രധാനമന്ത്രിയുടെ വക എന്തെങ്കിലും സർപ്രൈസ് ഉണ്ടോ എന്നതാണ് ഇനി അറിയാനുള്ളത്. അതിനുള്ള സാധ്യതകളുണ്ടെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. കേരള യുവതയോട് സംവദിക്കുന്ന പ്രധാനമന്ത്രിയിൽ നിന്ന് എന്തെങ്കിലും സർപ്രൈസ് പ്രഖ്യാപനം ഉണ്ടോ എന്നറിയാൻ ഏവരും ഉറ്റുനോക്കുകയാണ്. നാളെ വന്ദേഭാരത് ഉദ്ഘാടന വേദിയിലും ഇത്തരം സർപ്രൈസ് പ്രഖ്യാപനം പലരും പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയത്. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് മോദി വന്നിറങ്ങിയത്. തനത് കേരളീയ വേഷമായ വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടും ധരിച്ചായിരുന്നു മോദി വിമാനമിറങ്ങിയത്. കൊച്ചിയിൽ റോഡ് ഷോ നടത്തിയാണ് പ്രധാനമന്ത്രി യുവം വേദിയിലെത്തിയത്. ആദ്യം കാൽനടയായും പിന്നീട് വാഹനത്തിലുമായി പ്രധാനമന്ത്രി, റോഡരികിൽ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു. വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയായിരുന്നു റോഡ് ഷോ.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള യുവതയോട് സംവദിക്കുന്ന യുവം പരിപാടി ഗംഭീരമാക്കാൻ നിരവധി പ്രമുഖരാണ് വേദിയിലെത്തുന്നത്. മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയിൽ രാഷ്ട്രീയ - സാംസ്‌കാരിക - സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്. നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമായി. നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് സംഘടിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, പ്രകാശ് ജാവദേക്കർ, അനിൽ ആന്‍റണി തുടങ്ങിയ പ്രമുഖരും ബി ജെ പി സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമായിട്ടുണ്ട്. നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. യുവം സംവാദത്തിന് രാഷ്ട്രീയമില്ലെന്ന സന്ദേശമാണ് സുരേഷ് ഗോപി പങ്കുവച്ചത്. ഇക്കാര്യം പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും സുരേഷ് ഗോപി ചൂണ്ടികാട്ടി.
