പിഎം ശ്രീ നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാല്‍, പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെപിസിസി ഭാരവാഹി യോഗത്തിലും എതിർപ്പ്. പിഎം ശ്രീ നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടു. പിഎം ശ്രീ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്നും പദ്ധതി നടപ്പാക്കാരുതെന്നുമാണ് കെപിസിസി യോഗത്തില്‍ നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാല്‍, പിഎം ശ്രീ മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്നും പദ്ധതിയില്‍ നിന്ന് പിന്മാറാൻ ആകില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിശദീകരിച്ച മുഖ്യമന്ത്രി, കേന്ദ്രത്തിന് മുൻപാകെ ഉപാധികൾ വയ്ക്കുമെന്നും മുഖ്യമന്ത്രി കെപിസിസി യോഗത്തിൽ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ കാര്യ സമിതിക്ക് പിന്നാലെ കെപിസിസി ഭാരവാഹി യോഗത്തിലും പിഎം ശ്രീയുമായി മുന്നോട്ട് പോകരുതെന്ന ആവശ്യം ഉയർന്നു. കേന്ദ്രവുമായി ഇടത് സർക്കാർ പിഎം ശ്രീ ധാരണപത്രം ഒപ്പിട്ടതാണ് ഇടതിന്‍റെ തോല്‍വിക്ക് കാരണമെന്ന് നേതാക്കള്‍ പറഞ്ഞു. പിഎം നിയാസ്, ദീപ്തി മേരി വർഗീസ്, മാത്യു കുഴല്‍നാടൻ, എഎ ഷുക്കൂർ തുടങ്ങിയവരാണ് പിഎംശ്രീയെ എതിർത്തത്. പിഎം ശ്രീ വിഷയം യുഡിഎഫ് വിജയത്തിന് കാരണമായെന്ന് നിയാസ് വാദിച്ചു. അത് മാത്രമല്ല കാരണമെന്ന് മുഖ്യമന്ത്രി തിരുത്തി. ഇതര സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പിഎം ശ്രീ നടപ്പാക്കിയിട്ടുണ്ട്. കരിക്കുലം, സ്കൂളുകള്‍ എന്നിവ സംസ്ഥാനം സർക്കാർ തീരുമാനിക്കുമെന്നും ഉപാധി വെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു.


