പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഉപസമിതി റിപ്പോർട്ടിന് ശേഷം തീരുമാനിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഡിജിറ്റൽ സർവേ നടപടികൾ നിർത്തിവെക്കില്ലെന്നും മന്ത്രി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മന്ത്രിസഭ വിശദമായി ചർച്ച ചെയ്തതായും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ നേരത്തെ തീരുമാനിച്ച മൂന്ന് മന്ത്രിമാർ അടങ്ങുന്ന ഉപസമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്നും അനിൽ കുമാർ വ്യക്തമാക്കി. ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം അത് പരിശോധിച്ച് മാത്രമായിരിക്കും പി എം. ശ്രീയുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന് സർക്കാർ അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ മൂന്ന് മാസമായി സർക്കാർ ഈ വിഷയത്തിൽ പുതിയ നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നും കൂട്ടായ കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കും തുടർനടപടികളെന്നും മന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ സർവേ നിർത്തിവെക്കില്ല

അതേസമയം, സംസ്ഥാനത്തെ ഡിജിറ്റൽ സർവേ നടപടികൾ സർക്കാർ നിർത്തിവെക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി. പുനഃക്രമീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ സർക്കാർ നിയമിച്ച കരാർ ജീവനക്കാരെ ഒഴിവാക്കുക മാത്രമാണ് ചെയ്യുന്നത്. നിലവിൽ സർവേ നടപടികളുമായി ബന്ധപ്പെട്ട് ചെറിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാൽ ഉടൻ തന്നെ ഫണ്ട് കണ്ടെത്തി പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീർത്ത് എല്ലാവർക്കും കൃത്യമായി ശമ്പളം നൽകുമെന്നും ഡിജിറ്റൽ സർവേ വളരെ നല്ലൊരു പദ്ധതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.