പിഎം ശ്രീ പദ്ധതി കേരളത്തിന്റെ മതേതര സ്വഭാവം മുൻനിർത്തി നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സർക്കാരിന്റെ 100 ദിന പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, റെയിൽവേ ഡിവിഷൻ സമരം തുടരുമെന്നും സിപിഎം, ബിജെപി നിലപാടുകളെ വിമർശിക്കുകയും ചെയ്തു.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിന്റെ മതേതര സ്വഭാവം മുൻനിർത്തിയായിരിക്കും നടപ്പാക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പുതിയ മദ്യനയത്തിന്റെ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം തന്നെയാണ് സർക്കാർ സ്വീകരിക്കുക. വന്ദേമാതരം ആലപിച്ചത് ഉപരാഷ്ട്രപതിയുടെ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മാത്രമാണാണെന്നും ബിജെപി.യുടെ വർ​ഗീയ അജണ്ടയ്ക്ക് ഒരിക്കലും കൂട്ടുനിൽക്കില്ലെന്നും അതിനോട് യാതൊരു തരത്തിലും സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്മെന്റ് 100 ദിവസം പിന്നിട്ട വേളയിൽ ജനങ്ങൾ പൂർണ സംതൃപ്തരാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇത്തവണത്തെ ഓണാഘോഷം ഏറെ ശ്രദ്ധ ആകർഷിച്ച വലിയൊരു വിജയമായിരുന്നു. 'പ്രിയദർശിനി', 'തൂഫാൻ' എന്നിവ വിജയകരമായി മുന്നോട്ട് പോകുന്നു. സർക്കാരിന്റെ വിവിധ വകുപ്പുകൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും നിലവിലുള്ള വൈദ്യുതി പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

റെയിൽവേ ഡിവിഷൻ സമരം വലിയ വിജയമായിരുന്നു. ബിജെപി ഈ സമരത്തിനെതിരെ നിന്നത് അവരുടെ സ്വന്തം അണികളിൽ പോലും വിദ്വേഷം ജനിപ്പിച്ചിട്ടുണ്ട്. ഇനിയും സമരം തുടരുകയും വരും ദിവസങ്ങളിൽ ബഹുജന സത്യാഗ്രഹം സംഘടിപ്പിക്കുകയും ചെയ്യും. അതേസമയം, സിപിഎം നേതാക്കൾ ഭീഷണിയുടെ സ്വരമാണ് ഉപയോഗിക്കുന്നതെന്നും തളിപ്പറമ്പിലും പയ്യന്നൂരിലും ഇത് വ്യക്തമായി കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മുന്നണിക്കുള്ളിൽ നിന്ന് തന്നെ അർഹമായ അവകാശം നേടാനുള്ള പോരാട്ടത്തിലാണ്. അവർ അതിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ജോസഫ് വ്യക്തമാക്കി.