ഗൂഡല്ലൂരിൽ രണ്ടാളുകളെ കുത്തി കൊന്നതിന് പിന്നാലെ തമിഴ്നാട് വനം വകുപ്പ് പിടികൂടി ഉൾവനത്തിലേക്ക് തുറന്നുവിട്ട കാട്ടാനയാണ് ബത്തേരിയിലെത്തിയത്

വയനാട്: ബത്തേരിയിലിറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താൻ ഇന്നും ശ്രമം തുടരും. ആളെകൊല്ലിയായ കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയിലാണ് തമ്പടിച്ചത്. ആർആർടി സംഘം കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും വനത്തിൽ തിരച്ചിലിനിറങ്ങും. തുരത്താനുള്ള ശ്രമം പരാജയപ്പെടുകയാണെങ്കിൽ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടികൾ തുടങ്ങും. 

രാത്രി ബത്തേരി നഗരത്തിൽ വനം വകുപ്പ് കാവൽ ഒരുക്കിയിരുന്നു. ഗൂഡല്ലൂരിൽ നിന്ന് എത്തിയ വനപാലക സംഘവും വയനാട്ടിൽ തുടരുന്നുണ്ട്. ഗുഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം വീടുകളും തകർക്കുകയും ചെയ്ത പി എം 2 എന്ന കൊമ്പൻ കഴിഞ്ഞ ദിവസമാണ് ബത്തേരി നഗരത്തിലിറങ്ങിയത്. ഇന്നലെ ഈ ആനയെ കൊലകൊമ്പനെ ഉൾവനത്തിലേക്ക് തുരത്താനായില്ല. 

ഗൂഡല്ലൂരിൽ രണ്ടാളുകളെ കുത്തി കൊന്നതിന് പിന്നാലെ തമിഴ്നാട് വനം വകുപ്പ് പിടികൂടി ഉൾവനത്തിലേക്ക് തുറന്നുവിട്ട കാട്ടാനയാണ് ബത്തേരിയിലെത്തിയത്. ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് ബത്തേരി നഗരത്തെ മുൾമുനയിൽ നിർത്തി കാട്ടാനയിറങ്ങിയത്. ഓടിക്കൊണ്ടിരുന്ന ബസിന് നേരെ പാഞ്ഞടുത്തു. കാൽനട യാത്രക്കാരനെ തുമ്പി കൈ കൊണ്ട് വലിച്ചെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ നിന്ന് സുബൈർ കുട്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

കാട്ടാന വീണ്ടും ജനവാസ മേഖലയിലെത്താൻ സാധ്യതയുള്ളതിനാൽ ഉൾവനത്തിലേക്ക് തുരത്തണം. മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് രണ്ട് കുങ്കിയാനകളെ ഇന്നലെ എത്തിച്ചെങ്കിലും വിജയം കണ്ടില്ല. ഒരു മാസം മുൻപ് ഗുഡല്ലൂരിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലേക്ക് തുറന്നു വിട്ടതാണ്. 2 ആളുകളെ കൊല്ലുകയും 50 തോളം വീടുകളും തകർത്ത ആനയാണിത്. ഗുഡല്ലൂരിൽ നിന്നുള്ള വനപാലക സംഘവും ബത്തേരിയിലെത്തിയിട്ടുണ്ട്.