'നാസർ ഫൈസിയുടെ പ്രസ്താവനക്കൊക്കെ നിരവധി തെളിവുകളുണ്ട്. പാർട്ടി ഓഫിസിൽ പോയി വിവാഹം കഴിപ്പിച്ചതിന്റെ ഫോട്ടോ ഉൾപ്പെടെ നിരവധി തെളിവുകളുണ്ട്'

തിരുവനന്തപുരം: കശ്മീർ ജനതയുടെ ഹിതത്തിനെതിരായ വിധിയാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നുണ്ടായതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. റിവ്യൂ പെറ്റീഷൻ അടക്കമുള്ള കാര്യങ്ങളിൽ ജനാധിപത്യ സംഘടനകൾ മുന്നോട്ട് പോകുകയാണെങ്കിൽ ലീഗ് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണ്ടെന്നും, മുസ്ലിം സംവരണ വിഷയത്തിൽ സമരത്തിലേക്കെന്നും പറഞ്ഞ അദ്ദേഹം പാര്‍ട്ടി ഓഫീസിൽ വരെ വിവാഹം നടക്കുന്നത് ചൂണ്ടിക്കാട്ടി മിശ്ര വിവാഹത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കി. കാതൽ ദി കോര്‍ സിനിമയുടെ സംവിധായകൻ പിഎംഎ സലാമിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ശബരിമലയിൽ സർക്കാർ അനാസ്ഥ പിഞ്ചു ബാലികയുടെ ജീവൻ നഷ്ടപ്പടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. വകുപ്പുകളുടെ ഏകോപനമില്ലായ്മയും സർക്കാരിന്റെ കാര്യശേഷി കുറവുമാണ് ഇതിന് കാരണം. ഇത്ര തിരക്ക് ഉണ്ടാകുമെന്ന് നേരത്തെ ബോധ്യമുണ്ടായിട്ടും നടപടി എടുത്തില്ല. ഈ തെറ്റിന് സർക്കാർ ഉത്തരം പറയേണ്ടി വരും. ഭിന്നശേഷി സംവരണം സ്വാഗതം ചെയുന്നു. മുസ്ലിം വിഭാഗത്തിന്റെ രണ്ടു ടേൺ നഷ്ടപ്പെട്ടു. മുസ്ലിം സംവരണം വല്ലാതെ കുറയുന്ന സ്ഥിതിയാണ്. ഭിന്നശേഷിക്കാരുടെ ടേണിൽ മാറ്റം വരുത്തണം. ഈ വിഷയത്തിൽ ലീഗ് സമരത്തിലേക്ക് പോകും. മുന്നോടിയായി മുഖ്യമന്ത്രിക്ക് നിവേദനം നൽകും. വിദ്യാഭ്യാസ മന്ത്രി ലീഗ് നേതാക്കളുമായി ചർച്ച നടത്താമെന്നു പറഞ്ഞിരുന്നു. അദ്ദേഹത്തെയും കാണും. നീതിപൂർവമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ശക്തമായ സമരം നടത്തും.

സപ്ലൈക്കോയിൽ സാധനങ്ങളില്ല. ക്രിസ്തുമസ് ചന്ത ഉപേക്ഷിക്കുമെന്നും വാർത്ത വരുന്നു. ഇത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ഈ നിലപാട് ഉപേക്ഷിക്കണം. സപ്ലൈകോ സബ്സിഡി ഒഴിവാക്കരുത്. ഇന്നത്തെ മുസ്ലിം ലീഗ് യോഗം ലോക്സഭ തെരഞ്ഞെടുപ്പു വിഷയം ചർച്ച ചെയ്തു. മുന്നണിയിൽ മൂന്നാം സീറ്റ് മുസ്ലിം ലീഗ് ചോദിച്ചിട്ടില്ല. എത്ര സീറ്റ് കിട്ടിയാലും മത്സരിക്കാനും ജയിക്കാനും ഉള്ള ആത്മ വിശ്വാസം ലീഗിനുണ്ട്. അധിക സീറ്റിനോക്കെ അർഹത ലീഗിന് ഉണ്ട്. വയനാട് രാഹുൽ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്.

അക്രമ സമരങ്ങളോടും എല്ലാ അക്രമത്തോടും എതിർപ്പാണെന്ന് പിഎംഎ സലാം പറഞ്ഞു. കരിങ്കൊടി കാണിക്കുന്നവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കുന്ന സ്ഥിതിയാണ്. ആർക്കെതിരെയും പ്രതിഷേധിക്കാം. ഇങ്ങനെ ഒക്കെ ചെയ്തൽ മോദിയും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസം? ജിയോ ബേബി പറഞ്ഞത് ഒരു ഭാര്യ പോരാ എന്നാണ്. അതിനെയാണ് വിദ്യാഭ്യാസ മന്ത്രിയും എസ് എഫ് ഐ യും അനുകൂലിച്ചത്. ബഹുഭാര്യാത്വത്തെ എതിർക്കുന്നവരാണ് ജിയോ ബേബിയെ അനുകൂലിച്ചത്. നാസർ ഫൈസിയുടെ പ്രസ്താവനക്കൊക്കെ നിരവധി തെളിവുകളുണ്ട്. പാർട്ടി ഓഫിസിൽ പോയി വിവാഹം കഴിപ്പിച്ചതിന്റെ ഫോട്ടോ ഉൾപ്പെടെ നിരവധി തെളിവുകളുണ്ട്. ചില വാക്കുകളിൽ പിടിച്ചു വിഷയത്തെ വഴി തിരിച്ചു വിടേണ്ടെന്നും സലാം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ്