വി.മുരളീധരനെതിരായ പരാതിയിൽ പി.എം.ഒ വിശദീകരണം തേടിയതായി അറിയില്ലെന്ന് വിദേശകാര്യവക്താവ്
സ്വർണക്കടത്ത് കേസിൻ്റെ അന്വേഷണ നടപടികളുമായി യുഎഇ സഹകരിക്കുന്നുണ്ടെന്നും എന്നാൽ കേസിൽ കൂടുതൽ വിവരങ്ങളൊന്നും യുഎഇയിൽ നിന്നും അറിവായിട്ടില്ലെന്നും വിദേശകാര്യവക്താവ് അറിയിച്ചു.
ദില്ലി: വിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ചതായി അറിവില്ലെന്ന് വിദേശകാര്യവക്താവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ പിഎംഒ ഇടപെട്ടതായി വിവരമില്ലെന്നാണ് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ മാധ്യമങ്ങളെ അറിയിച്ചത്.
സ്വർണക്കടത്ത് കേസിൻ്റെ അന്വേഷണ നടപടികളുമായി യുഎഇ സഹകരിക്കുന്നുണ്ടെന്നും എന്നാൽ കേസിൽ കൂടുതൽ വിവരങ്ങളൊന്നും യുഎഇയിൽ നിന്നും അറിവായിട്ടില്ലെന്നും വിദേശകാര്യവക്താവ് അറിയിച്ചു.
യുഎഇയിൽ നടന്ന മന്ത്രിതല ചർച്ചയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇടപെട്ട് മഹിളാമോർച്ച സെക്രട്ടറിയായ സ്മിത മേനോനെ പങ്കെടുപ്പിച്ചതിനെതിരെ രാഷ്ട്രീയ നേതാവ് സലീം മടവൂരാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥനെ പിഎംഒ ചുമതലപ്പെടുത്തിയിരുന്നു.