ഇ- ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കത്തിനൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ബസുകളുടെ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതുതായി ഇലക്ട്രിക് ബസ് സര്‍വീസ്

തിരുവനന്തപുരം: ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കത്തിനൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ബസുകളുടെ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതുതായി ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ സര്‍വീസ് മേയര്‍ വിവി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്നും കിഴക്കേക്കോട്ടയിലേക്കുള്ള ഇ-ബസ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. തർക്കത്തിൽ ചർച്ചകളിലൂടെ പരിഹാരമായതോടെ കൂടുതൽ റൂട്ടുകളിലേക്ക് ഇ ബസ് സർവീസ് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. 

രാവിലെ 7.30 നാണ് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് കുരുവിക്കാട്,തിട്ടമംഗലം,കുന്നൻപാറ,കുന്നൻപാറ,കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്ക് ആദ്യ സർവീസ് ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വാർഡുകളിലെ റൂട്ടുകളിലും ബസുകൾ ഓടിത്തുടങ്ങും. മറ്റ് പല കൗൺസിലർമാരും ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്നും ഇപ്പോൾ നിശ്ചയിച്ച 23 സർവീസുകൾ ആരംഭിച്ച ശേഷം പുതിയ സർവീസുകൾ ആവശ്യമെങ്കിൽ ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് മേയര്‍ വ്യക്തമാക്കിയിട്ടുള്ളത്. ജനങ്ങൾക്ക് നല്കിയ ഉറപ്പ് പാലിയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും മേയര്‍ പ്രതികരിച്ചിരുന്നു.

ആന്‍റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് സർക്കുലർ സർവീസുകൾ ഇടറോഡുകളിൽ ഓടിത്തുടങ്ങിയത്. കെ.ബി.ഗണേഷ് കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു. ഗണേഷ് കുമാറുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലാണ് ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ തുടങ്ങാൻ തീരുമാനമായത്. രാവിലേയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ പുതിയ റൂട്ടുകളിലൂടെ ഓടിക്കുക. നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് ഭൂരിഭാഗം കൗൺസിലർമാരും നിർദേശിക്കുന്നത്.

നഗരത്തിൽ പൊതുഗതാഗത സംവിധാനം കുറവായ ഇടറോഡുകളിലൂടെ ഓടാൻ സൗകര്യത്തിനാണ് ചെറിയ ബസുകൾ വാങ്ങിയത്. എന്നാൽ, ഇത് നഗരത്തിൽനിന്ന് മാറ്റി മറ്റു സ്ഥലങ്ങളിലേക്ക് ഓടിച്ചതിനെതിരേ കോർപ്പറേഷൻ രംഗത്തെത്തിയത് മേയറും മന്ത്രിയും തമ്മിൽ വാഗ്വാദത്തിൽ എത്തിയിരുന്നു. ബിജെപി കോർപറേഷനിൽ അധികാരത്തിലേറിയശേഷം ഇ-ബസുകളെ ചൊല്ലിയാണ് ആദ്യ വിവാദമുണ്ടായത്. ഈ ബസുകളുടെ റൂട്ടുകളിലുടെ കാര്യത്തിലും ലാഭ വിഹിതം നൽകുന്നതിലും കരാര്‍ ലംഘനമുണ്ടെന്ന് ചൂണ്ടികാട്ടി മേയര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ ഇ-ബസ് തിരിച്ചു നൽകാൻ തയ്യാറാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറും തിരിച്ചടിച്ചിരുന്നു. വിവാദം നീണ്ടുപോയതോടെ മന്ത്രിയും മേയറും തമ്മിൽ നടത്തിയ ചർച്ചകളിലാണ് ബസുകൾ വീണ്ടും എത്തിക്കാൻ തീരുമാനമായത്.

കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ ഇടയിൽ നിന്ന് ഉയർന്ന് വന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇട റോഡുകളിലൂടെ ചെറിയ ബസുകൾ ഓടിയ്ക്കണമെന്നുള്ളതെന്നാണ് മേയർ വി.വി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നത്. പുതിയ ഭരണ സമിതി അധികാരത്തിൽ വന്ന ആദ്യ ദിനങ്ങളിൽ തന്നെ ഇക്കാര്യത്തിൽ ഇടപെടാൻ തുടങ്ങിയിരുന്നു. മാധ്യമ വാർത്തകളോട് എല്ലാം പ്രതികരിയ്ക്കാൻ ശ്രമിച്ചില്ല. എന്നാൽ, ഇടറോഡുകളിലൂടെ ചെറിയ ബസ് വേണമെന്ന ആവശ്യമുന്നയിച്ച 29 കൗൺസിലർമാരിൽ നിന്നും കത്ത് വാങ്ങി ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച കളുടെ അടിസ്ഥാനത്തിൽ 23 റൂട്ടുകളിൽ ഇലക്ട്രിക് ബസുകൾ ഓടിയ്ക്കുവാൻ തീരുമാനമായെന്നുമാണ് കഴിഞ്ഞ ദിവസം മേയര്‍ വിവി രാജേഷ് പ്രതികരിച്ചത്.

YouTube video player