Asianet News MalayalamAsianet News Malayalam

അമ്മയ്ക്ക് എതിരായ പോക്സോ കേസിൽ ദുരൂഹത, പൊലീസിനെതിരെ ശിശുക്ഷേമസമിതി

'പൊലീസ് കുട്ടിക്ക് കൗൺസിലിംഗ് നൽകി റിപ്പോർട്ട് ഹാജരാക്കണം എന്ന് മാത്രമാണ് പറഞ്ഞത്. പൊലീസിന് നേരത്തേ വിവരം കിട്ടിയതുകൊണ്ടാണല്ലോ കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുവന്നത്. അപ്പോൾ ആ വിവരം നൽകിയത് ആരാണോ അവരുടെ പേരാണ്, വിവരം നൽകിയ ആൾ എന്ന കോളത്തിൽ വരേണ്ടത്'

pocso case against mother in kadaykkavoor child welfare committee head against police
Author
Thiruvananthapuram, First Published Jan 10, 2021, 12:14 PM IST

തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മയ്ക്ക് എതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്ത സംഭവത്തിൽ ദുരൂഹതയേറുന്നു. കേസ് കെട്ടിച്ചമച്ചതാണോ എന്ന സംശയമാണ് പലയിടത്തുനിന്നും ഉയരുന്നത്. കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന വിവരം പൊലീസിനെ അറിയിച്ചത് ശിശുക്ഷേമസമിതിയല്ലെന്ന് ജില്ലാ ചൈൽഡ‍് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് ശിശുക്ഷേമസമിതിയോട് കുട്ടിക്ക് കൗൺസിലിംഗ് കൊടുത്ത് റിപ്പോർട്ട് നൽകാൻ മാത്രമാണ് പറഞ്ഞത്. അത് ചെയ്തിട്ടുണ്ടെന്നും പൊലീസ് എഫ്ഐആറിൽ വിവരമറിയിച്ചത് സിഡബ്ല്യുസി ആണെന്ന് എഴുതിയത് തെറ്റാണെന്നും ശിശുക്ഷേമസമിതി അധ്യക്ഷ വ്യക്തമാക്കുന്നു. 

'പൊലീസ് കുട്ടിക്ക് കൗൺസിലിംഗ് നൽകി റിപ്പോർട്ട് ഹാജരാക്കണം എന്ന് മാത്രമാണ് പറഞ്ഞത്. ഒരു ലേഡി കോൺസ്റ്റബിളിനെയും കൂട്ടിയാണ് പതിനാലുകാരനായ കുട്ടിയെ കൗൺസിലിംഗിനായി കൊണ്ടുവന്നത്. പൊലീസിന് നേരത്തേ വിവരം കിട്ടിയതുകൊണ്ടാണല്ലോ കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുവന്നത്. അപ്പോൾ ആ വിവരം നൽകിയത് ആരാണോ അവരുടെ പേരാണ്, വിവരം നൽകിയ ആൾ എന്ന കോളത്തിൽ വരേണ്ടത്. അല്ലാതെ ശിശുക്ഷേമസമിതി വിവരം നൽകി എന്നെഴുതുന്നത് തെറ്റാണ്', എന്ന് അഡ്വ. സുനന്ദ പറയുന്നു.

ഇടയ്ക്ക് മാത്രമേ കുട്ടിക്ക് കൗൺസിലിംഗ് നൽകാനായിട്ടുള്ളൂ എന്ന് ശിശുക്ഷേമസമിതി അധ്യക്ഷ പറയുന്നു. പൊലീസ് ആവശ്യപ്പെട്ടാൽ കൂടുതൽ കാര്യക്ഷമമായ കൗൺസിലിംഗ് റിപ്പോർട്ട് നൽകാനാകും. പൊലീസ് നിലവിലെ എഫ്ഐആറിലെ പിഴവ് തിരുത്തണമെന്നും അഡ്വ. സുനന്ദ ആവശ്യപ്പെടുന്നു. 

കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രജിസ്റ്റ‍ർ‍ ചെയ്ത പോക്സോ കേസിനെതിരെ യുവതിയുടെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുമ്പോഴാണ് സിഡബ്ല്യുസി അധ്യക്ഷയുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്. ഇന്ന് യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയേക്കും. ഒപ്പം മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാനാണ് തീരുമാനം. 

''മകളുടെ നിരപരാധിത്വം തെളിയിക്കണം. രണ്ട് വർഷം മുമ്പ് പൊലീസിന് പല തവണ പരാതി നൽകിയതാണ്. ഇവിടെ നിന്നൊന്നും നീതി കിട്ടിയിട്ടില്ല. തന്‍റെ മകൾക്ക് അവകാശപ്പെട്ട സ്വത്ത് കിട്ടാതിരിക്കാനാണ് ശ്രമിക്കുന്നത്. രണ്ടാമത്തെ കുഞ്ഞ് അമ്മയെ വിട്ട് പോകില്ല. മൂത്ത കുട്ടിയെ അച്ഛൻ നിർബന്ധിച്ച് പറയിപ്പിക്കുന്നതാണ്. അതിനായി കൃത്യമായി കൗൺസിലിംഗ് നടത്തണം'', എന്ന് പ്രതിയാക്കപ്പെട്ട യുവതിയുടെ അച്ഛൻ പറയുന്നു. 

മകൾക്ക് എതിരായ ആരോപണം കളളമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും യുവതിയുടെ അമ്മ ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ട് 5 ദിവസം മുൻപ് കുടുംബം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. ഉടനെ തുടങ്ങും എന്നാണ് പൊലീസ് വിശദീകരണം. പരാതി വ്യാജമാണെന്നാണ് കുടുംബത്തിന്റെ വാദം. പതിനാലുകാരനായ സഹോദരനെ അച്ഛൻ മർദ്ദിച്ച് അമ്മയ്ക്കെതിരെ പറയിച്ചതാണെന്ന് ഇളയ മകൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

ഇളയ മകന്‍റെ മൊഴിയിൽ പറയുന്നത് ഇങ്ങനെ: അച്ഛൻ തങ്ങളെ മർദ്ദിക്കുമായിരുന്നു. കേസിൽ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകൻ വെളിപ്പെടുത്തുന്നു. 

മകൾ നിരപരാധി ആണെന്ന് യുവതിയുടെ അമ്മയും പറയുന്നു. വിവാഹ ബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചു. ഇതിന്‍റെ പേരിലുണ്ടായ സംഭവങ്ങളാണ് ഇപ്പോഴത്തേതെന്നും യുവതിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

മകനെ പീഡിപ്പിച്ച കേസില്‍  വക്കം സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  പതിനാല് വയസ്സുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് നൽകിയ കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിൽ ആണ് അറസ്റ്റുണ്ടായത് എന്നാണ് പൊലീസ് നേരത്തേ അറിയിച്ചിരുന്നത്. കടയ്ക്കാവൂര്‍ പൊലീസാണ് അറസ്റ്റ് നടത്തിയത്. ഇവര്‍ ഇപ്പോള്‍ റിമാൻഡിലാണ്. പോക്സോ കേസിൽ കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. 

Follow Us:
Download App:
  • android
  • ios