പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവ് കുറ്റവാളി, കനത്ത ശിക്ഷ വിധിച്ച് കോടതി
ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്
മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവ് കുറ്റവാളിയെന്ന് കോടതി വിധി. മലപ്പുറം പോത്ത്‌കല്ലിൽ നടന്ന പോക്സോ പീഡന കേസിൽ പ്രതിക്ക് കനത്ത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിന് പുറമെ മറ്റൊരു മകളെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് പ്രതി ഇപ്പോൾ.
2014 മുതൽ രണ്ട് വർഷത്തോളം പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നാണ് പിതാവിനെതിരെയുള്ള കേസ്. രണ്ട് കുട്ടികളെ ഇയാൾ പീഡിപ്പിച്ചത് രണ്ട് കേസുകളായാണ് പോത്ത്കല്ല് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പതിനേഴുകാരിയായ മൂത്തമകളെ ബലാത്സംഗം ചെയ്ത കേസിലാണ് ഇന്ന് ജഡ്ജി പ്രകാശൻ പിടി വിധി പറഞ്ഞത്.
ഇയാൾ തന്റെ രണ്ടാമത്തെ മകളെയും ബലാത്സംഗം ചെയ്തിരുന്നു. ഈ കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ നേരത്തെ ഇതേ കോടതിതന്നെ വിധിച്ചിരുന്നു. ഇയാളിപ്പോൾ ഈ ശിക്ഷാവിധി അനുഭവിച്ച് ജയിലിൽ കഴിയുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona