സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിന് കുന്നംകുളം പോക്‌സോ കോടതി 82 വർഷം കഠിന തടവ് വിധിച്ചു. സ്കൂൾ ടീച്ചറുടെ നിർദേശപ്രകാരമാണ് കുട്ടികളുടെ മാതാവ് പൊലീസിൽ പരാതി നൽകിയത്.

തൃശൂര്‍: സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിന തടവ്. കുന്നംകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി മൂന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ തുക അതിജീവിതകള്‍ക്ക് നല്‍കണം. വടക്കേക്കാട് സ്വദേശിയായ കുട്ടികളുടെ ബന്ധുവായ 39കാരനെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.

2024 ജൂലൈ മാസത്തിലാണ് പ്രതി പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. വിവരമറിഞ്ഞ സ്‌കൂള്‍ ടീച്ചറുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടികളുടെ മാതാവ് വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. സിപിഒ ഷീജ ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.

വടക്കേക്കാട് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ സതീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ പി ആനന്ദാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ എസ് ബിനോയ്, അഡ്വക്കേറ്റ്മാരായ കെ എന്‍ അശ്വതി, ടി വി ചിത്ര എന്നിവരും പ്രോസിക്യൂഷന്‍ സഹായത്തിനായി ജി എസ് സി പി ഒ മിനിമോളും ഹാജരായി.